16.10.14

സൗഹൃദത്തിന്റെ കോട്ടം തട്ടാക്കോട്ട..!


തിന്മയുടെ മാരകായുധങ്ങള്‍ നന്മയെ നിഷ്‌കാസനം ചെയ്യുകയാണ്.
'അല്ലാഹു ഒരുവനാണെന്നും മുഹമ്മദ് നബി പ്രവാചകനാണെന്നും വിശ്വസിച്ച അവസാനത്തെ കണ്ണിയെയും ഭൂമിയില്‍നിന്ന് തുടച്ചുമാറ്റിയിട്ടേ വിശ്രമമുള്ളൂ' എന്ന് പ്രഖ്യാപിച്ച് മക്കയിലെ മൂപ്പന്മാര്‍ നിരപരാധികളെ കൊന്നൊടുക്കുന്നു.
പ്രതിരോധത്തിന്റെ അവസാനത്തെ അടവുകളും പ്രയോഗിച്ചാണ് പോര്‍ക്കളത്തില്‍ നന്മയുടെ ധ്വജവാഹകര്‍ പിടിച്ചുനില്‍ക്കുന്നത്. ആക്രമണം കൊടുമ്പിരി കൊണ്ടപ്പോള്‍ അടര്‍ക്കളത്തില്‍ അംഗഭംഗം വന്നും തളര്‍ന്നും ചോരതുപ്പിയും വീണുപിടയുന്ന പ്രവാചകാനുയായികള്‍ക്കരികിലേക്ക് ദാഹജലം കൊണ്ടുവരപ്പെട്ടു. ഒരാളിലേക്ക് വെള്ളപ്പാത്രമെത്തിയപ്പോള്‍ അപ്പുറത്തെ സഹോദരനെ ചൂണ്ടിക്കാണിച്ച് 'എനിക്കല്ല, അദ്ദേഹത്തിനു നല്‍കൂ..' എന്നാണ് പറയുന്നത്. അദ്ദേഹത്തിലേക്കെത്തുമ്പോള്‍ 'എന്നേക്കാള്‍ അവശനും മരണത്തോട് മല്ലിടുന്നവനും അപ്പുറത്തു കിടക്കുന്ന എന്റെ സഹോദരനാണ്, അദ്ദേഹത്തിനു നല്‍കണ'മെന്നാണ് ആവശ്യം. അങ്ങനെ അപ്പുറത്തുനിന്നുമപ്പുറത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുകയും, 'തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ആരും യഥാര്‍ത്ഥ വിശ്വാസിയാകുകയില്ലെ'ന്ന നന്മയുടെ പാഠം ഓര്‍മിക്കപ്പെടുകയും ചെയ്ത്
മരണത്തിനോടു മല്ലിടുമ്പോഴും സൗഹൃദത്തിനും സ്‌നേഹത്തിനും മൂല്യം കല്‍പിച്ചവരായിരുന്നു പ്രവാചകാനുയായികള്‍. അങ്ങനെയങ്ങനെ ഒടുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടയാളിലേക്ക് ജലപ്പാത്രമെത്തുമ്പോഴേക്കും മരണം പിടികൂടിയിരുന്നു അദ്ദേഹത്തെ. തിരിച്ച് മറ്റുള്ളവരിലേക്കോടിയെത്തിയപ്പോഴേക്കും അവരുടെയും സ്ഥിതി മറിച്ചായിരുന്നില്ല.
സൗഹൃദത്തിന് മരണക്കിടക്കയില്‍പോലും വിരുന്നുനല്‍കാന്‍ അനുയായികള്‍ക്കു പാഠമോതിക്കൊടുത്ത പ്രവാചകന്‍ വാഴ്ത്തപ്പെടുംഎക്കാലത്തും...!
സൗഹൃദം...!
ഹൃദയാന്തരങ്ങളിലൂറിയ വര്‍ണിക്കാന്‍ ഭാഷകളേതുകൊണ്ടുമാവാത്ത അനിര്‍വചനീയമായൊരു സംഗതിയത്രേ!
'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെ'ന്ന പഴമൊഴിയൊക്കെ അപ്രസക്തമാകുന്ന ഇകാലത്ത് സ്വാര്‍ത്ഥ താത്പര്യസംരക്ഷണം ലക്ഷ്യമാക്കിയുള്ള സൗഹൃദങ്ങളെയാണ് നമുക്കു കാണാന്‍ കഴിയുക എന്നത് വേദനാജനകം!
ജീവിതത്തേരില്‍ നിഴലായും കൈത്താങ്ങായും നിന്നവര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടിവന്ന് ഏതോ ഒരനിവാര്യഘട്ടത്തില്‍ കരഞ്ഞുംമൂക്കുപിഴിഞ്ഞും വേദനയോടെ പിരിയേണ്ടിവന്ന്, പിന്നീടെപ്പൊഴോ അവര്‍ കണ്ടുമുട്ടുന്നേരം ഒരു പുഞ്ചിരിപോലും കൈമാറാന്‍ മടികാണിക്കുന്നതാണ് 'സൗഹൃദപ്പരിഷ്‌കാരത്തിന്റെ പുതുമ'കളെന്നതും എത്ര വിചിത്രം!
സൗഹൃദം ഒരു കലയാണ്. മാന്യതയോടെ കാത്തുസൂക്ഷിക്കാനാവാത്ത സൗഹൃദങ്ങള്‍ ചിലപ്പോള്‍ ഹൃദയത്തിലൊരു വേദനയുടെ 'കല'യുമാവും. ആ കല, കറയാകാനും കറ, കുറേയേറുമ്പോള്‍ മുറിവാകാനുമുള്ള സാദ്ധ്യതകളുണ്ട്. ആ മുറിവായിരിക്കും പിന്നീട് വലിയ രക്തച്ചൊരിച്ചിലുകള്‍ക്കുപോലും ഇടവരുത്തുക. നല്ല ഇണക്കമുണ്ടായിരുന്നവര്‍ക്കിടയിലെ ചെറിയ പിണക്കങ്ങള്‍ വലിയ ആളിക്കത്തലുകള്‍ക്കു കാരണമാകാറുണ്ടെന്നത് ശ്രദ്ധിച്ചിട്ടില്ലേ...?
സൗഹൃദം സ്ഥാപിക്കാന്‍ എളുപ്പമാണ്. പക്ഷേ, ആ വെട്ടം അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. പൊട്ടലും ചീറ്റലുമുണ്ടാക്കാന്‍ കാരണമാകുന്ന 'സംശയം' എന്ന വില്ലനായിരിക്കും ഒരു പരിധിവരെ സൗഹൃദത്തിന്റെ ഘാതകനാവുക.
രണ്ടുസുഹൃത്തുക്കള്‍ക്കിടയില്‍ അവരെക്കുറിച്ചുതന്നെയുള്ള ആശയവിനിമയങ്ങള്‍ സുതാര്യമാകാത്തിടത്തോളം സംശയത്തിന്റെയും ദുരഭിമാനത്തിന്റെയും കീടങ്ങള്‍ മെല്ലെ മെല്ലെ സൗഹൃദത്തെ കാര്‍ന്നുതിന്നുമെന്നതാണ് സത്യം. അന്യോന്യം സംശയങ്ങള്‍ക്കിടവരുത്തുന്ന വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കുക എന്നതാണ് ഇവിടെ പ്രയോഗിക്കാവുന്ന ഒരു കീടനാശിനി. പരസ്പരം പറയാനുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കാതെ സദുദ്ദേശ്യത്തോടെ (അത് സുഹൃത്തിനുകൂടി മനസ്സിലാകുന്ന തരത്തില്‍) 'മുഖത്തുനോക്കിപ്പറയുന്നത്' സൗഹൃദത്തിന്റെ വളര്‍ച്ചയ്ക്കുതകുന്ന മേന്മയേറിയ വളമാണ്. ആവശ്യത്തിനു വളം കിട്ടാത്തതിനാല്‍ വിളയാത്തതും വളയുന്നതുമാവരുത് നമ്മുടെ സൗഹൃദങ്ങള്‍...
ചില സൗഹൃദങ്ങളെ മനഃപൂര്‍വം അവഗണിക്കാനും പഠിക്കണം നമ്മള്‍. പരദൂഷണങ്ങളുടേയും കളളത്തരങ്ങളുടേയും മൊത്തം ടെണ്ടര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നവരാണ് അതിലൊരു വിഭാഗം. അടുക്കുമ്പോഴായിരിക്കും അവരുടെ 'തനിക്കൊണം' മനസ്സിലാവുക. നമുക്കിടയില്‍ 'നല്ലപിള്ള' ചമയാനും നമ്മുടെ മനം കവരാനും വേണ്ടി മറ്റൊരാളെക്കുറിച്ച് അവര്‍ നമ്മോട് മോശമായിപ്പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെയുള്ളവരെ സൗഹൃദവലയത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയേ മതിയാവൂ. ഉറപ്പാണ്, അയാള്‍ നമ്മെക്കുറിച്ചും അരുതാത്തത് പറയുന്നുണ്ടാവും അപ്പുറത്ത്..!
ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും എന്റെ കാര്യം മഹാകഷ്ടമാണ്. എനിക്ക് സൗഹൃദം ലൈവായി നിലനിര്‍ത്താന്‍ കഴിയാറില്ല. കുറേയേറെ സൗഹൃദങ്ങളുണ്ട്, ഓണ്‍ലൈനായും അല്ലാതെയും. ചാറ്റിംഗും ഫോണിംഗും 'കാണിംഗു'മൊന്നും കാര്യക്ഷമമായി നടക്കാത്തതിനാല്‍ പല സൗഹൃദങ്ങള്‍ക്കുമുകളിലുമിപ്പോള്‍ ഒരു മീസാന്‍ കല്ലുകാണാം. ചിലരൊക്കെ പരിഭവത്തിന്റെയും പരാതികളുടെയും ഭാണ്ഡക്കെട്ടുകളുമായി വന്ന് ഇടക്കിടയ്ക്ക് സൗഹൃദപ്പൂമുഖത്തെ മണിയടിച്ചുനോക്കാറുണ്ട്. ചിലപ്പോഴൊക്കെ അതങ്ങനെ തുടരും. പിന്നെയും മറവിയുടെ മാറാല സ്മൃതിപഥത്തെ ആവരണം ചെയ്യുന്നതിനാല്‍ മാഫീ ഫാഇദ!
പക്ഷേ, ഒരു സുഹൃത്തിനെക്കുറിച്ച് മറ്റൊരു സുഹൃത്തിനോട് മോശമായി സംസാരിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. 'അറിയാതെയൊരു അവിവേകം എന്റെ വായയില്‍ നിന്നു വീണുപോകരുതെ'ന്ന് ദൃഢനിശ്ചയം ചെയ്ത് വായിലൊരു കല്ലു വച്ചിരുന്ന ഇസ്ലാമിക് റിപബ്ലിക്കിന്റെ ഒന്നാം ഖലീഫ സ്വിദ്ദീഖുല്‍ അക്ബറിന്റെ ജീവിതം ഓര്‍മിച്ചുപോകും ഈ വേളയില്‍.
നിഷ്‌കളങ്കവും നിഷ്‌കപടവുമായ സൗഹൃദങ്ങളാവണം നമ്മെ നയിക്കേണ്ടത്. അതില്‍ സ്വാര്‍ത്ഥതയും സ്വേച്ഛകളും കലര്‍ത്തി മലീമസമാക്കാതിരിക്കാനാവട്ടെ നമ്മുടെ ശ്രമങ്ങളത്രയും. എന്നാല്‍ നമുക്കും കെട്ടിപ്പടുക്കാനാവും സൗഹൃദത്തിന്റെ ഒരു 
കോട്ടം തട്ടാക്കോട്ട..!

(((((((((((((((((((( Facebook ))))))))))))))))))))))))))

25.9.14

ആധി സൃഷ്ടിച്ച വ്യഥ

വര്‍ഷങ്ങള്‍ക്കു ശേഷം
തറവാടും തൊടികയും
'സ്ഥാവരജംഗമ'ങ്ങളും
വീതം വയ്ക്കുന്നയന്നാണ്
മക്കള്‍ കയറിവരുന്നത്...!

ഓരോരുത്തരെയായി
ആലിംഗനം ചെയ്യുന്ന
അച്ഛന്റെ മനസ്സിലപ്പോള്‍
ഹര്‍ഷവും മോദവുമല്ലായിരുന്നു,

ആലിംഗനത്തിന്റെ മറവില്‍
ശുഷ്‌കിച്ചു വിറയാര്‍ന്ന
ആ കൈകള്‍ തിരഞ്ഞത്
'ഇവരെവിടെയെങ്കിലും
ഒളിപ്പിച്ചുവച്ചിട്ടുണ്ടോ
മാരകായുധങ്ങളെ'ന്ന
ആധി സൃഷ്ടിച്ച വ്യഥ മാത്രം!
(((((((((( Facebook ))))))))))

24.9.14

നന്നാക്കിയെഴുത്ത്‌

'അക്ഷരത്തെറ്റു വരുത്തരുത്, 
അക്ഷരത്തെറ്റു വരുത്തരുത്,
നന്നാക്കി എഴുതണ' മെന്ന് 
എപ്പോഴും പറഞ്ഞതിനാല്‍
അഞ്ചാംക്ലാസ്സുകാരന്‍ പയ്യന്‍
'നന്നാക്കി' എഴുതിത്തുടങ്ങി....
അന്നവന്‍ എഴുതിയത്
'അകഴുതവമായ നന്ദി' 
എന്നതായിരുന്നു...! 
((((((((((( FB ))))))))))

23.9.14

സൗന്ദര്യമുള്ള വാക്ക്‌

ഒരു ഇറ്റാലിയന്‍ കഥയുണ്ട്:
പതിവുപോലെ ആ അന്ധയാചകന്‍ തെരുവില്‍ തന്റെ ഭിക്ഷപ്പാത്രവുമായി യാചന തുടങ്ങി. സമീപത്തു വച്ച ഹാര്‍ഡ്‌ബോര്‍ഡ് കഷ്ണത്തില്‍
'ഞാന്‍ അന്ധനാണ്, ദയവായി സഹായിക്കുക'
എന്ന് എഴുതിയിട്ടുമുണ്ട്. തെരുവിലൂടെ പോകുന്ന ജനങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രം അയാളെ ഗൗനിക്കുകയും നാണയത്തുട്ടുകള്‍ നല്‍കുകയും ചെയ്തു.

വഴിയേപോയ വിദ്യാസമ്പന്നയും സദ്‌സ്വഭാവിയുമായ ഒരു പെണ്‍കുട്ടിയുടെ കണ്ണിലും 'ഈ കാഴ്ചയും അവിടെയെഴുതിവച്ച വചനങ്ങളു'മുടക്കി.
അന്ധയാചകനോട് സഹതാപം തോന്നിയ അവള്‍ ചില്ലറ നാണയത്തുട്ടുകളിടുന്നതിനുപകരം ആ ബോര്‍ഡിന്റെ മറുഭാഗത്ത് എന്തോ എഴുതിവച്ച് അത് ജനങ്ങള്‍ കാണുംവിധത്തില്‍ പ്രദര്‍ശിപ്പിച്ചു.
അന്നയാള്‍ക്ക് വലിയൊരു സംഖ്യതന്നെ ലഭിച്ചു. വൈകുന്നേരം പെണ്‍കുട്ടി ജോലികഴിഞ്ഞു തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശം അവള്‍ക്കും ആത്മനിര്‍വൃതി പകര്‍ന്നു.

ബോര്‍ഡില്‍ എഴുതിവച്ചത് ഇപ്രകാരമായിരുന്നു:
'ഇന്നത്തെ ദിവസത്തിനെന്തൊരു മനോഹാരിത!
പക്ഷേ, എനിക്കത് കാണാന്‍ കഴിയുന്നില്ലല്ലോ..!'

നമ്മുടെ വാക്കുകള്‍ ഭംഗിയുള്ളതാക്കുക,
നമ്മുടെ ലോകം തന്നെ നമുക്കു മാറ്റിയെടുക്കാം...!
((((((((((((((((((((Facebook)))))))))))))))))))

22.9.14

ഇകാരം!

ഇന്നലെ ഗള്‍ഫില്‍നിന്നുവന്ന ഫ്രണ്ട് സലീമിനെക്കണ്ടപ്പോള്‍ ഓര്‍മ്മവന്നതാ
(ടാഗരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. )

പതിനേഴുവര്‍ഷം മുമ്പത്തെ കാര്യമാണ്.
മനോഹരമായി കവിതയെഴുതുന്ന സലീം, മത്സരത്തിനെഴുതിയ കവിത വായിച്ച് സരസനും ഭാഷാപണ്ഡിതനുമായ അപ്പുക്കുട്ടന്‍ മാഷ് എന്തിനാണിങ്ങനെ പൊട്ടിച്ചിരിക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികളായ ഞങ്ങള്‍ക്കു മനസ്സിലായില്ല.

അവന്റെ കവിത ഞങ്ങള്‍ നാലുപേരും നാലാവര്‍ത്തി വായിച്ചതാണ്. അതില്‍ നര്‍മ്മമല്ല പ്രമേയം, പ്രണയമാണല്ലോ!! പിന്നെയുമെന്തിത്ര ചിരിക്കാന്‍!
ഞങ്ങളുടെ 'പുജ്ഞം' കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍ മാഷ് സലീമിന്റെ രചനയുള്ള 'കള്ളാസ്' ബാബുവിന്റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു:
'നാലു കലാകാരന്മാരും ഒരാവര്‍ത്തി കൂട്യങ്ങ്ട് വായിക്ക്യാ! '

ബാബു വായിച്ചു.

ഞാനും വായിച്ചു.

സലീമും സ്വന്തം രചന വീണ്ടാമതും വായിച്ചു നോക്കി.

സുരേഷ് 'വേണം വേണ്ടാ' എന്ന മട്ടില്‍ വായിച്ചു തീര്‍ത്തു.

'നിന്റെ പിന്‍വിളി കേള്‍ക്കാന്‍
കാതോര്‍ത്തിരുന്നു ഞാന്‍ സഖീ...
നീയെന്ന സ്വപ്നത്തില്‍
എന്നുടെ ആത്മാവ് ചാലിച്ചിരുന്നു സഖീ...'

അപ്പുക്കുട്ടന്‍ മാഷ് പിന്നെയും ചിരി തന്നെ.
പിന്നെ, കട്ടിയുള്ള കണ്ണടയ്ക്കു മുകളിലൂടെ നാല്‍വര്‍ സംഘത്തെ നോക്കി പറഞ്ഞു:

'കണ്ണു തുറന്നു നോക്കണം. മനസ്സു കൊണ്ട് കാണണം. ഒരു ചെറിയ തെറ്റ് വലിയ അര്‍ത്ഥ വ്യത്യാസമുണ്ടാക്കും. മലയാളത്തെ നാമായിട്ടു ക്രൂശിക്കരുത്.'

'മാഷ് പറഞ്ഞുവരുന്നത്…? '
സലീം ചോദിച്ചു.

'ഡാ മണുങ്ങൂസേ, കവിതയൊക്കെ ഭേഷായിരിക്കുണൂ. പക്ഷേ....'

'പക്ഷേ?'
ഞങ്ങ നാലുപേരും മാഷെ നോക്കി.

'പിന്‍വിളി'യിലെ 'വിളി'യുടെ 'വ' യ്ക്ക് ഇകാരമില്ലെടാ കൊലാകാരന്മാരേ!!!
ആദ്യം ആ തെറ്റങ്ങ്ട് തിരുത്ത്വാ! '
ഠിം!  :D :P
(((((((((((((((((((((((((( Facebook ))))))))))))))))))))

21.9.14

ക്ലോസ് അപ്പോ ഡൗണോ...!?


കടയില്‍ നിന്ന് പേസ്റ്റ് ക്ലോസപ്പ് തന്നെ വേണമെന്ന് ശ്രീമതി പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് ക്ലോസപ്പിന് പ്രത്യേക ഗുണനിലവാരമെന്തെങ്കിലും പുള്ളിക്കാരി കണ്ടെത്തിക്കാണുമെന്നാണ്.
പക്ഷേ, വീട്ടിലെത്തിയയുടനെ ക്ലോസപ്പിന്റെ കവറും മൊബൈല്‍ ഫോണുമായി വന്നിരിക്കുന്നു.
'എന്താ സംഭവം?' ഞാന്‍ ചോദിച്ചു.
'ഇപ്പൊഴും അറിഞ്ഞിട്ടില്ല അല്ലേ? ദോക്കിന്‍, ഇതിനു വെറും പതിനേഴു രൂപയേൂള്ളൂ. ഇതില്‍ പത്തുരൂപയുടെ റീചാര്‍ജ്ജ് ഫ്രീയാ  '
'ആഹാ! അതു കൊള്ളമല്ലോ! ന്നാ ഞമ്മക്ക് രണ്ടുമൂന്നു ക്ലോസപ്പുകൂടി വാങ്ങണം!  '
പാക്കിനു പുറത്ത് എഴുതിയിരിക്കുന്നു, 'റീചാര്‍ജ്ജാനുള്ള' സൂത്രവാക്യങ്ങള്‍. 09029011155 എന്ന നമ്പറിലേക്ക് മിസ്‌കോള്‍ ചെയ്യുകയാണ് ആദ്യപടി. അപ്രകാരം ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍……
അതാവരുന്നു, ഒരു കോള്‍.
ഓടിച്ചെന്നെടുത്തു അവള്‍.
'ഏതൊക്കെയോ നമ്പര്‍ അമര്‍ത്താന്‍ പറയുന്നു!'
'ങാ! അമര്‍ത്തിക്കോ'
'കൂടു പൊളിക്കിന്‍
കൂടു പൊളിക്കിന്‍!'
'എന്തു കൂട് ഹബീബീ?'
'ആ ക്ലോസപ്പിന്റെ കൂട് പൊളിക്കിന്‍ മന്‍സാ വേഗം  '
പായ്ക്ക് കട്ട് ചെയ്ത് അതിനുള്ളിലെ രഹസ്യകോഡ് എന്റര്‍ ചെയ്യാനാണു നിര്‍ദ്ദേശം.
അങ്ങനെ ഞാന്‍ പറഞ്ഞു കൊടുത്തു. അവള്‍ ടൈപ്പി.
അയല്‍പക്കത്തെ സക്കീനക്കും ബിന്ദൂനുമൊക്കെ പത്തുരൂപ റീചാര്‍ജ്ജായ കാര്യവും ടൈപ്പുമ്പോള്‍ അവള്‍ പറയുന്നുണ്ട്.
ടൈപ്പിത്തീര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ മെസ്സേജ് വന്നു!
ആഹാ! ആവേശത്തോടെ നല്ലപാതി മെസ്സേജ് നോക്കി. അത് വായിക്കുന്തോറും മുഖഭാവം കടന്നല്‍ കുത്തിയപോലെ മാറിമറിയുന്നുണ്ട്.
മംഗ്ലീഷിലുള്ള ആ മെസ്സേജ് ഇങ്ങനെയായിരുന്നു:

'Closeup recharge offeril panketuthathinu Nanni. Ettavana tangal netiyilla ennathil khedikkunnu. Eniyum Closeup recharge offer packkukal vaangi recharge netuvan sadhyata orukkuka' :D


((((((((((((((((((((((((((Facebook ))))))))))))))))))))))
 

20.9.14

ന്യൂ ജെന്‍ ഗ്യാപ്പിന്റെ വ്യാപ്തി

ബസ് യാത്രയിലാണ്…

കോഴിക്കോട്ടുനിന്ന് മണ്ണാര്‍ക്കാട്ടേക്ക്.
മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാന്‍ സൈഡ് വിന്‍ഡോയ്ക്കരികില്‍.
നടുവിലൊരു വൃദ്ധന്‍.
സീറ്റിന്റെ തെല്ലില്‍ ഒരു ന്യൂ ജെന്‍ പയ്യന്‍ മൊബൈലില്‍ സൊള്ളിത്തുടങ്ങി!
**************

വൃദ്ധന്‍ ഇരുന്നുറങ്ങിപ്പോയി.
ഗാഢനിദ്രയിലായപ്പോള്‍ പയ്യന്റെ തോളിലേക്ക് ചാഞ്ഞു.
പയ്യന്‍ അതിനനുസരിച്ച് 'തോള്‍ ഡാന്‍സ്' കളിച്ച് വൃദ്ധന്റെ ഉറക്കം ഫസാദാക്കുന്നുമുണ്ട്.
ഞാന്‍ മൊബൈലില്‍ കുത്തുകയാണെങ്കിലും പയ്യന്റെ 'അണ്‍സഹിക്ക്ബ്ള്‍ പ്ലസ് പുച്ഛ മിശ്രിത മോന്തായം' കാണുന്നുണ്ട്.
രാമനാട്ടുകര കഴിഞ്ഞപ്പോള്‍ ചെക്കന്റെ 'ക്ഷമാ നെല്ലിപ്പലക'കള്‍ സര്‍വ്വവും പൊട്ടിത്തരിപ്പണമായതിനാല്‍ വയസ്സനാണെന്ന ഒരു പരിഗണനയുമില്ലാതെ നാലു 'വായപ്പടക്ക'മങ്ങു പൊട്ടിച്ചു!
പാവം വൃദ്ധന്‍! ക്ഷമിക്കണമെന്നോ സോറിയെന്നോ പറയാനറിയാത്തതിനാലാവാം നോട്ടം കൊണ്ട് അവനോടതുപറഞ്ഞു.
അവന്‍ തണുത്തു.
വീണ്ടും സൊള്ളലിലായി!
വൃദ്ധന്റെ ഉറക്കം പമ്പയും എരുമേലിയും കടന്നു.
ഞാന്‍ മൊബൈല്‍ പോക്കറ്റിലിട്ട് ഒരു പുസ്തകം വായിക്കാന്‍ തുടങ്ങി.

*************

ബസ് പൂക്കോട്ടൂര്‍ എത്തിയപ്പോഴാണ് ഞാന്‍ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തിയത്. അപ്പോള്‍ കണ്ടത് ഒരു 'കാഴ്ച' തന്നെയായിരുന്നു.
ചെറുക്കന്‍ സുഖസുഷുപ്തിയിലാണ്; ആ മനുഷ്യന്റെ തോളില്‍!
അദ്ദേഹത്തിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത സമ്മിശ്ര ഭാവങ്ങളുള്ള ഒരു സ്മിതം ഒട്ടിച്ചുവച്ചിട്ടുണ്ട്.
ഞാന്‍ ചെറുക്കനെ ഉറക്കില്‍ നിന്ന് വിളിച്ചുണര്‍ത്തിക്കൊണ്ട് 'അപ്പോള്‍ തന്നെ' സംഭവം സ്‌നേഹപൂര്‍വ്വം ധരിപ്പിച്ചു.
'നേരത്തെ നിന്റെ തോളിലേക്കു ചാഞ്ഞുറങ്ങിയതിനു നീ ദേഷ്യപ്പെട്ട ഇദ്ദേഹത്തിന്റെ തോളിലായിരുന്നു നീ ഇത്രയും നേരം ഉറങ്ങിയത്.'
അവന്‍ ചൂളിപ്പോയി.
മാപ്പൊന്നും പറഞ്ഞില്ലെങ്കിലും അവനു കുറ്റബോധമുണ്ടാവും, ഉറപ്പ്!

ഈ ന്യൂ ജെനറേഷന്‍ ഗ്യാപ്
( _____________ ധിത്രേം ____________________________ )
വരും അല്ലേ?

ഞാന്‍ കരുതി,  ( _______ )
ഇത്രയൊക്കെയേ ഉണ്ടാവൂന്ന്!!!

(ബസ് യാത്രയില്‍ മലപ്പുറത്തുനിന്ന് എഫ്.ബിയില്‍ പോസ്റ്റിയത്‌)
(((((((((((((((((Facebook )))))))))))))))))))))


18.9.14

പൊഴിഞ്ഞുടഞ്ഞ കുഞ്ഞുതുള്ളി

യാത്രകളില്‍ മറക്കാനാവാത്ത പല അനുഭവങ്ങളമുണ്ടാകാറുണ്ട്..
പലപ്പോഴും ഹൃദയം നുറുങ്ങുന്ന ചില കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയും വന്നിട്ടുണ്ട്...

2004 ലാണ്...
ഒരുസംഭവമിപ്പോഴും മറവിയുടെ മാറാല പറ്റാതെ കിടപ്പുണ്ട്, മനസ്സകത്ത്.
മധുരയില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ യാത്ര. പോക്കുവെയില്‍ മഞ്ഞയണിഞ്ഞ നേരത്താണ് കേരളത്തിന്റെ ബോര്‍ഡറിലെ പേരോര്‍മയില്ലാത്ത ആ സ്‌റ്റേഷനില്‍ വണ്ടി കിതച്ചുനിന്നത്. കുറച്ചുപേരിറങ്ങി. രണ്ടുമൂന്നുപേര്‍ കയറി. ഇപ്പോഴും ഇരിക്കുന്ന യാത്രക്കാര്‍ മാത്രമേയുള്ളൂ...

പത്തുപന്ത്രണ്ട് വയസ്സുതോന്നിക്കുന്ന ഒരു തമിഴ് പെണ്‍കുട്ടി വണ്ടിയിലേക്കു കയറിവന്നു. കൈക്കുഞ്ഞായ തന്റെ അനിയന്‍കുട്ടിയെ ശരീരത്തിലുണ്ടാക്കിയ താത്കാലികത്തൊട്ടിലിലുറക്കിക്കിടത്തിയിട്ടുണ്ട്. മുഖവുരകളേതുമില്ലാതെ അവള്‍ 'അയേ അജ്‌നബി തു ഭി കഭി..' എന്ന ഗാനം മനോഹരമായി പാടുകയാണ്...
അവളുടെ കണ്ണിലെ ദയനീയഭാവവും ഗാനത്തിന്റെ വരികളിലിഴുകിച്ചേര്‍ന്നുള്ള ആലാപനവും ഏതു കഠിനഹൃദയന്റേയും കണ്ണുനനയിക്കുന്നതായിരുന്നു... പാട്ടിനൊപ്പം പാട്ടയിലേക്ക് നാണയത്തുട്ടുകള്‍ വീണുകൊണ്ടിരുന്നു...

പാട്ടിന്റെ രണ്ടാമത്തെ അനുപല്ലവി കഴിഞ്ഞ് കലാശക്കൊട്ടിനായി പല്ലവിയിലേക്ക് മടങ്ങുമ്പോഴാണ് മുറുക്കിച്ചുവന്ന് വികൃതമായ ദന്തങ്ങളെക്കൊണ്ട് ഗോഷ്ടികാണിച്ചൊരു മനുഷ്യരൂപം അവളുടെയടുത്തെത്തുന്നത്. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.

'പാട്ടേരീടെ അച്ഛനാണ്...'
സ്ഥിരം യാത്രക്കാരനാണെന്ന് നേരത്തെ പരിചയപ്പെടുത്തിയ സഹയാത്രികന്‍ എടപ്പാള്‍ സ്വദേശി ചിന്നേട്ടന്‍ കുറച്ചുറക്കെപ്പറഞ്ഞു.
അടുത്തിരിക്കുന്നവരൊക്കെ അതു കേട്ടുകാണണം.
'ആള് മുഴുക്കുടിയനാണ്. ഇവറ്റകളുടെ കയ്യിലുള്ളതൊക്കെ പന്നി വെള്ളമടിക്കാനായി തട്ടിപ്പറിക്കും. അതാണോളെ മോത്തൊരു പേടി. തള്ള രണ്ടുമൂന്നു മാസം മുമ്പ് വണ്ടിക്കുതലവച്ചു. ഓര്‍ക്കിടയിലെ എന്തോ ചില്ലറ പ്രശ്‌നങ്ങളാ... ഇവറ്റയൊക്കെ ഇങ്ങനെയാ...മക്കള് പാവം!'
ചിന്നേട്ടനൊരു പുച്ഛസ്വരത്തില്‍ സ്വകാര്യമായാണ് ഇത് പറഞ്ഞത്.
അമ്മയില്ലാത്തതിന്റെ നൊമ്പരം...
കുടിയനായ അച്ഛന്റെ ഉപദ്രവം...
രണ്ടുകുഞ്ഞുവയറുകള്‍ നിറക്കാനുള്ള പരിശ്രമം...
വല്ലാത്തൊരു ശൂന്യതയെന്നെ പിടികൂടി...
വണ്ടി നീങ്ങിത്തുടങ്ങിയിരിക്കുന്നു ...!

അയാള്‍ അടുത്തെത്തുമ്പോള്‍ ചീറ്റപ്പുലിയെക്കണ്ട മാന്‍കുട്ടിയുടെ ദൈന്യത അവളുടെ മുഖത്ത് പ്രകടമായി. അവള്‍ പാടിയ അവസാനത്തെ നാലുവരികള്‍ക്ക് ആവശ്യത്തിലപ്പുറം സംഗതിയുണ്ടാക്കിയത് വിറയെന്ന വികാരം..!
പാട്ടുപാടിത്തീര്‍ന്നയുടനെ അവളുടെ കൈയിലെ പണം തട്ടാനായിരുന്നു അയാളുടെ ശ്രമം. യാത്രക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാനാവും മുമ്പേ അയാള്‍ അവളുടെ കൈയില്‍ പിടിച്ചു. രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തുന്നുണ്ടവള്‍.

കുതറിമാറി എടുത്തുചാടുമ്പോള്‍ അയാള്‍ക്ക് അവളുടെ തോളിലെ തുണിത്തൊട്ടിലിലാണ് പിടുത്തം കിട്ടിയത്. അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത ഒരു മധ്യാവസ്ഥയില്‍ കുറേ സെക്കന്റുകള്‍ ട്രെയിനിന്റെ വാതില്‍ക്കമ്പിയില്‍ പിടിച്ച് വായുവില്‍ കുതറിയ ശേഷം മോള്‍ പ്ലാറ്റ് ഫോമിലേക്കും മോന്‍ പാളത്തിലേക്കും വീണു.

ഒന്നേ നോക്കിയതുള്ളൂ....! ഹൃദയം പിടഞ്ഞു പൊടിഞ്ഞു പോവുന്ന കാഴ്ച കാണാനാവാതെ കണ്ണുകളിറുകെച്ചിമ്മി. അടര്‍ന്നുപൊഴിഞ്ഞുരഞ്ഞുപോയൊരു കുഞ്ഞുപൂവിതള്‍...
വണ്ടിയുടെ വേഗതകൂടി; ഹൃദയമിടിപ്പിന്റേയും!

യാത്രക്കാരെല്ലാം ഒരു നിമിഷം സ്തബ്ധരായി....

ആരൊക്കെയോ കൂവിവിളിക്കാനും ശബ്ദമുണ്ടാക്കാനും തുടങ്ങി പിന്നെ...

വലിയൊരു വേദനയെ പിന്നിലാക്കി തീവണ്ടിച്ചക്രങ്ങള്‍ പാളങ്ങളെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു...
കണ്ണുതുറന്ന് ബാക്കിലേക്കു നോക്കുമ്പോള്‍ തലയില്‍ കൈവച്ച് വിലപിക്കുന്ന ആ പെണ്‍കുട്ടിയെ നിറഞ്ഞകണ്ണുകളിലൂടെ അവ്യക്തമായിക്കണ്ടു. അവളെ ദൂരെയാക്കി ട്രെയിന്‍ നീങ്ങുമ്പോള്‍ നിസ്സഹായതയുടെ കോടമഞ്ഞിനുള്ളിലാണെന്നുതോന്നി.....

പിറ്റേന്നു പത്രങ്ങളെല്ലാം മറിച്ചുനോക്കി...

കണ്ടില്ല, ഒരുപൊട്ട് വാര്‍ത്തപോലും...!

അല്ലെങ്കിലും ഇതൊന്നും ഒരു വാര്‍ത്തയല്ലല്ലോ...!

അല്ല, ഇനി വാര്‍ത്ത വന്നിട്ടെന്താ കാര്യം...!
തിരിച്ചുകിട്ടുകയില്ലല്ലോ നഷ്ടപ്പെട്ടത്....!
((((((((((((((((((((((Facebook )))))))))))))))))))))

ബൈത്തുര്‍റഹ്മ!

'അവന്‍ നമ്മുടെ പാര്‍ട്ടിക്കാരനാണ്
ആയതിനാല്‍ അവനെ സഹായിക്കേണ്ടേ...?'

'അയാള്‍ നമ്മുടെ പ്രവര്‍ത്തകനാണ്, 
ചികിത്സാ സഹായം നല്‍കേണ്ടതുണ്ട്...'

'മൂപ്പര്‍ നമ്മുടെ ഗ്രൂപ്പുകാരനാണ്,
കുട്ട്യോള്‍ടെ പഠനം നാമേറ്റെടുക്കണം...'

വിവേചനത്തിന്റേയും വിവേകമില്ലായ്മയുടേയും 
ഇത്തരം സ്വരങ്ങള്‍ക്കിടയിലാണ് 
ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള 
ബൈത്തുര്‍റഹ്മ ഭവനനിര്‍മാണവും 
കുടിവെള്ള പദ്ധതിയും വേറിട്ടുനില്‍ക്കുന്നത്...!

കണ്ണീരൊപ്പുകയാണിതിന്റെ അണിയറക്കൂട്ടം;
വേര്‍തിരിവുകളെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ...!
മുന്നേറുക പ്രിയപ്പെട്ടവരേ, 
കാലം നിങ്ങളെ നെഞ്ചേറ്റും...!
അഭിവാദ്യങ്ങള്‍......  !
((((((((((((((((Facebook )))))))))))))))

17.9.14

ലൈക്കും കമെന്റും പെണ്ണിന് !

'നിനക്കിത്ര ലൈക്കും 
കമെന്റും ലഭിക്കുന്നത് 
പെണ്ണേ, നീയൊരു 
പെണ്ണായതിനാലാണെ'ന്നും
'നിനക്കു കിട്ടുന്ന
ഓരോ കമെന്റിലും
വിശന്നു ദാഹിക്കുന്ന
കഴുകക്കണ്ണുകളുണ്ടെ'ന്നും
പറഞ്ഞ് അയാള്‍ അവള്‍ക്കു
കമെന്റുകളിട്ടുകൊണ്ടേയിരുന്നു....!
(((((((((((( Facebook )))))))))))))))

13.9.14

വില്ലന്‍ പാട്ട്‌

അങ്ങേയറ്റത്തെ 'കുഞ്ഞിരായിന്‍ കുടുക്ക്' കുടുങ്ങിയപ്പോഴാണ് കിട്ടാനുള്ള രൂപയ്ക്കു വേണ്ടി കൂട്ടുകാരനെ വിളിച്ചത്. അപ്പോഴതാ 'നിങ്ങള്‍ വിളിച്ച സബ്‌സ്‌ക്രൈബര്‍ പരിധിയ്ക്കു പുറത്താണെ'ന്ന കിളിമൊഴി!

അവന്‍ എപ്പോള്‍ പരിധിക്കകത്താകുമെന്നതിനു ലാ തുമ്പ വ ലാ വാല!
എന്നാപിന്നെ ഗള്‍ഫുകാരനായ അയല്‍വാസി ഇക്കയോടു വായ്പ ചോദിച്ച് വിളിക്കാമെന്നുറച്ചു നമ്പര്‍ കുത്തി. മറുപടിയുടനെക്കിട്ടി. 'പുള്ളിക്കാരന്റെ കുന്ത്രാണ്ടം ഓഫായെ'ന്ന്! ഈ ബി.എസ്.എന്‍.എല്ലിനൊക്കെ എന്താ ഒരു ശുഷ്‌കാന്തി!

ഒന്നീപ്പിഴച്ചാല്‍ മൂന്നാണെന്നാണല്ലോ. ഓഫീസിലെ കൂട്ടുകാരന്റെ നമ്പറിലേക്കാണ് അടുത്ത ഉന്നം. ശുഭപ്രതീക്ഷയോടെ മൊബൈല്‍ കാതോടു ചേര്‍ത്തു.
ന്റുമ്മോ! വേണ്ടിയിരുന്നില്ലെന്നു തോന്നി. കാരണമെന്തെന്നോ! ടിയാന്റെ കോളര്‍ ടോണ്‍ തന്നെ:
'നയാ പൈസയില്ലാ കയ്യില്‍ നയാ പൈസയില്ലാ …!'

താടിക്കു കയ്യും കൊടുത്തങ്ങനെ ഇരുന്നപ്പോഴാണ് സരസനും മുന്‍കോപിയുമായ മറ്റൊരു കൂട്ടുകാരന്‍ വീട്ടിലെത്തിയത്. അവന്റെ പോക്കറ്റ് എന്റേതിനേക്കാള്‍ ശൂന്യമാണെന്നത് അറിയാമെങ്കിലും കാര്യം അവനോടും പറഞ്ഞു. അവന്‍ സാധാരണ എന്തെങ്കിലും 'തിരിമറി' ചെയ്യാറുണ്ട്. ഉടനെത്തന്നെ അവന്‍ അവന്റെ ഫ്രണ്ടിന്റെ നമ്പര്‍ കുത്തി.

അല്‍പം കഴിഞ്ഞപ്പോള്‍ ഇരിക്കുന്നിടത്തു ചാടിയെഴുന്നേറ്റ് അവന്‍ നാലു പച്ചത്തെറി:
'്$%*്$& അതു നിന്റെ ഓളെ എളാപ്പാടെ അമ്മായീടെ നാത്തൂനോട് ചോദിക്ക് %$%&! '
'ന്താടാ?' ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
അവന്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി:
ഠിം!

ഹ ഹ ! ചിരിക്കണോ കരയണോ.
ഇവിടേം പാട്ടു തന്നെ വില്ലന്‍:
'കയ്യിലു മുന്തിരിച്ചാറുണ്ടോ ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ…!!'

((((((((((((((((((((((( Facebook )))))))))))))))))))))

12.9.14

അസ്തഗ്ഫിറുള്ളാഹല്‍ അളീം....

പള്ളിയുടെ മട്ടുപ്പാവിലിരുന്നാണ് 
ഹസനുല്‍ ബസ്വരിയുടെ ഖുര്‍ആന്‍ പാരായണം...
വിശുദ്ധസൂക്തങ്ങളുടെ മാസ്മരികതയിലൂടെയാണ് 
ആത്മീയഗുരുവര്യന്റെ അംഗുലീസ്പര്‍ശം...
ആ കണ്ണുകളില്‍ പ്രതിബിംബിക്കുന്നത് 
വിശുദ്ധവചനങ്ങളുടെ സൗന്ദര്യോല്ലേഖനം...
ആ അധരങ്ങളിലൂടെ പൊഴിഞ്ഞുവീഴുന്നത് 
വചനസൗകുമാര്യതയുടെ മൃദുമന്ത്രണം.....
നന്മയ്ക്കുള്ള പ്രതിഫലങ്ങളും 
തിന്മയ്ക്കുള്ള കഠിനശിക്ഷകളും 
വ്യാഖ്യാനിക്കുന്നിടത്ത് 
ആ കണ്ണുകള്‍ തറഞ്ഞുനിന്നു...
വീണ്ടും ഒരാവര്‍ത്തി അതുതന്നെ 
വായിച്ചു ഹസന്‍....!
ഹൃദയമിപ്പോള്‍ പെരുമ്പറകൊട്ടുന്നുണ്ട്....
അധരങ്ങള്‍ വിറകൊള്ളുന്നുണ്ട്....
കണ്ണുകള്‍ സജലങ്ങളാകുന്നുണ്ട്.
നാഥാ...! ഹസന്റെ തിന്മകള്‍....
ഇന്നലെകളിലെ പിഴവുകള്‍ ...
അവിവേകങ്ങള്‍, വിചാരമില്ലായ്മകള്‍...
ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍ 
ഉരുണ്ടടര്‍ന്നു വീണു ചുടുകണ്ണീര്‍.. 
തേങ്ങലുകള്‍ കണ്ഠങ്ങളില്‍നിന്ന് മേലോട്ട്....
ചുടുകണങ്ങള്‍ കവിളുകളിലൂടെ താഴോട്ട്....
ഒരു തുള്ളിയടര്‍ന്നു വീണ് താഴെയുള്ള 
ഒരാളുടെ വസ്ത്രത്തിലേക്ക്...
അതവിടെക്കിടന്ന് ചിതറിപ്പരന്നാണ്ടുപോയി....
അയാള്‍ മുകളിലേക്കു വിളിച്ചുചോദിച്ചു:
ഹസന്‍, ഇത് ശുദ്ധജലം തന്നെയല്ലേ...?
നജസ് (മാലിന്യം) ഒന്നുമല്ലല്ലോ....! 
എനിക്ക് നിസ്‌കരിക്കാനുള്ളതാണ്...
ഹസനുല്‍ ബസ്വരി അയാളോട് പ്രതിവചിച്ചു:
'സഖേ, ക്ഷമിക്കൂ എന്നോട്...
ദയവായി അതൊന്നു കഴുകിക്കളയൂ...
പാപിയുടെ കണ്ണില്‍നിന്നടര്‍ന്നുവീണ
മലിനമായ കണ്ണീര്‍ത്തുള്ളിയാണത്....!'
ദീര്‍ഘയാത്രയ്ക്കു ശേഷം കാറ്റുകൊണ്ട്
പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച മുഖത്തേക്ക്
ഇരു കൈകളിലും കോരിയെടുത്ത
തണുത്ത വെള്ളമെറിയുമ്പോഴുള്ളൊരനുഭൂതി..!
അത് പ്രായശ്ചിത്തത്തിന്റെ കുഞ്ഞു ഉദാഹരണം..
തിന്മകളുടെ ഭാണ്ഡക്കെട്ടുകളും ചുമലില്‍ ചുമന്ന്
നാമെത്രദൂരമിനിയും...?
അതാ, അവിടെയൊരു വാതില്‍ തുറന്നുകിടപ്പുണ്ട്...
തൗബക്കൊരു വാതില്‍....
പ്രായശ്ചിത്തത്തിന്റെ വാതില്‍...
അതിലൂടെയെത്താം സര്‍വശക്തന്റെയരികില്‍...
അവന്‍ കരുണാവാരിധിയത്രേ...
അല്ല, അവനോളം കരുണ ചെയ്യുന്നവരില്ലത്രേ...
കൂട്ടുകാരാ,
ഇപ്പോള്‍ നിന്റെ ഹൃദയത്തില്‍ നിന്നും 
ഒരു തേങ്ങലിന്റെ ഓളമുണ്ടോ...?
ഒരു മിടിമിടിപ്പുണ്ടോ....?
ഉണ്ടെങ്കില്‍ നിന്നില്‍ നിന്ന് അടര്‍ന്നുപോയിട്ടില്ല
നന്മയുടെ പൊട്ട്...!

(((((((((((((((((((( Facebook )))))))))))))))))))

10.9.14

ഉണ്ടായ്മയുണ്ടാകുമാറാകേണം

'കടങ്ങളില്ലാതെ
അഭിമാനിയാവണം'
എന്നാണാഗ്രഹം
പക്ഷേ,
ഈ 'തോടുകൾ
പുഴ കടക്കാൻ
അനുവദിക്കുന്നില്ല!'
— feeling ഉണ്ടായ്മയുണ്ടാകുമാറാകേണം.
((((((((((((((( Facebook ))))))))))))

7.9.14

സവാഹിരിയുടെ വരവോ!?

മതം ഒരിക്കലും പേടിപ്പെടുത്തുന്ന/ പേടിപ്പെടുത്തേണ്ട ഒന്നല്ല. മതമെന്തെന്നറിയാത്ത അൽപന്മാരാണു 'മത'ത്തിന്റെപേരിൽ 'മദ'മിളകുന്നത്‌. മതങ്ങളെല്ലാം നന്മയാണ്‌. മതത്തെ സ്നേഹിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും പകരമായി 'മതസംരക്ഷകർ' എന്നൊരു വിഭാഗം ഇറങ്ങിയതാണ്‌ സകല പ്രശ്നങ്ങൾക്കും ഹേതു.
കേരളത്തിൽ ഇസ്‌ലാമിന്റെ പേരുപറഞ്ഞു പല കാലങ്ങളിൽ പല കോലങ്ങളിലിറങ്ങിയ രക്തദാഹികളെ അർഹിക്കുന്ന അവഗണനയോടെ ചവറ്റുകുട്ടയിലെറിഞ്ഞ പാരമ്പര്യമുള്ള മതം 'പഠിച്ച' മതം 'അറിഞ്ഞ' കേരളീയ മുസ്‌ ലിം മാനസങ്ങളിൽ ഒരു സവാഹിരിചെറ്റകൾക്കും കയറിക്കൂടാനാവില്ല. രാജ്യദ്രോഹികളെ നേരിടാൻ അവർ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കും!
എടോ,
ഇല്ലാക്കഥകൾ പ്രചരിപ്പിച്ചും കൊതുകിനെ ആനയാക്കിപ്പെരുപ്പിച്ചും ഞങ്ങളെ ഒരു തീവ്രവാദിക്കും മസ്തിഷ്കപ്രക്ഷാളനം ചെയ്യാനാവില്ല. വിരലിലെണ്ണാവുന്ന ചോരക്കൊതിയന്മാരെ ഞങ്ങൾ ഒറ്റപ്പെടുത്തും! ഒരു വിഷവിത്തും ഈ ഭൂമിയിൽ വിതയ്ക്കാൻ ഞങ്ങളനുവദിക്കില്ല, കട്ടായം!

4.9.14

പെരുച്ചാഴി!

മോള്‍ക്ക് പഠനാവശ്യത്തിനായി ഗൂഗിളില്‍ ഒരു ചിത്രം സെര്‍ച്ച് ചെയ്ത് കിട്ടാത്ത വിഷമത്തിലിരിക്കുകയായിരുന്നു അയാള്‍.
മുമ്പില്‍വന്നു നിന്ന് ഇന്റര്‍നെറ്റ് വിരോധിയായ ഭാര്യ പരിഹാസച്ചുവയില്‍ പറഞ്ഞു :

'ഹും! എന്തൊക്കെ പുകിലായിരുന്നു...!
ഗൂഗിളീന്നു കിട്ടും, പ്രിന്റെടുക്കാം...
വിശദമായ വിവരങ്ങളറിയാം...
എന്നിട്ടിപ്പോ എന്തായി...?

അപ്പൊത്തന്നെ പത്തുരൂപ മുടക്കി ആ ചാര്‍ട്ടങ്ങ്ട് വാങ്ങ്യാപ്പോരായിരുന്നോ...?
വെറുതെയല്ല ഇങ്ങളെ എല്ലാരും പിശുക്കനെന്നു വിളിക്കുന്നത്..  '
ഇംഗ്ലീഷില്‍ വിവരമില്ലെങ്കിലും അറിയാവുന്ന മംഗ്ലീഷും അത്യാവശ്യ സൈബര്‍ ജ്ഞാനവും വച്ച് മുമ്പു പലതവണ അയാള്‍ പലതും ഗൂഗിളില്‍നിന്ന് ചൂണ്ടിയിരുന്നു. ഇന്നു പക്ഷേ....
രണ്ടാം ക്ലാസ്സുകാരിയായ മോളാണെങ്കില്‍ ചിത്രം കിട്ടാത്ത വിഷമത്തിലാണ്.
കരച്ചിലിന്റെ വക്കിലെത്തിയ അവളെ എങ്ങനെ ആശ്വസിപ്പിക്കണമെറിയാതെ
അയാള്‍ കുഴങ്ങി. ഒടുവില്‍, ഒരു ഫോട്ടോ നല്‍കി അയാള്‍ പറഞ്ഞു:

'മോളേ, ടീച്ചറോട് തത്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറയൂ...!
ഇന്നിപ്പോ ഇനി വേറൊരു നിവൃത്തിയുമില്ല... നെറ്റില്‍ നിന്ന് ഇതേ കിട്ടുന്നുള്ളൂ..!'
അങ്ങനെ 'പെരുച്ചാഴി'ക്കു പകരം മോഹന്‍ലാലിന്റെ ചിത്രവുമായി അവള്‍ സ്‌കൂളിലേക്കുപോയി.
<<<<<<<<< Facebook >>>>>>>>>>>>>>>>>>

3.9.14

മുന്നോട്ട്, പിന്നോട്ട്...

'ലേശം മുന്‍പോട്ടു നില്‍ക്കിന്‍!'
ബാക്കിലെ കിളി ഒച്ചയുണ്ടാക്കും.

'ലേശം ബാക്കിലേക്ക് ഇറങ്ങി നില്‍ക്കിന്‍!'
മുന്നിലെ കിളി അട്ടഹസിക്കും.

'മുന്നോട്ട്, പിന്നോട്ട്'
ഇഷ്ടാനുസരണം കണ്ടക്റ്ററും ശൊല്ലും!

തിരക്കുള്ള ബസില്‍ നിന്നുകൊണ്ടുള്ള
യാത്രയെത്ര ദുസ്സഹം!
അതുകൊണ്ടായിരിക്കാം
അല്‍പം മുമ്പൊരു കാരണവര്‍ പറഞ്ഞത്:
"ന്റെ പടച്ചോനേ,
പയങ്കബ്‌റിലു മറയ്ത മാതിരിയായല്ലോ!!!"
((((((((((((((((((( Facebook )))))))))))))))

2.9.14

ചാനല്‍ ചര്‍ച്ച!

'ഞങ്ങളുടെ പ്രവര്‍ത്തകനെ കൊന്നു!'
ഒരു നേതാവ്.

'ഞങ്ങളുടെ പ്രവര്‍ത്തകനെ വെട്ടി!'
വേറൊരു നേതാവ്.

*ഓഹ്! എന്തൊരു സ്‌നേഹമുള്ള നേതാക്കള്‍!
അണികള്‍ വിഡ്ഢികളായിക്കൊണ്ടേയിരിക്കുന്നതിന്റെ
രാഷ്ട്രീയ രീതിശാസ്ത്രം!

(((((((((( FACEBOOK )))))))))))))

1.9.14

മരവിപ്പിക്കാനുള്ള പഠനം

അപകടങ്ങളുടെ ഭീകര ദൃശ്യങ്ങള്‍ തുടര്‍ച്ചയായി എഫ്ബിയില്‍ പോസ്റ്റുന്നവരെ ഞാന്‍ അണ്‍ഫ്രണ്ട് ചെയ്യാറാണു പതിവ്. എന്നെക്കൊണ്ട് അത് കാണാന്‍ കഴിയുകയില്ല. അത്രമാത്രം ചങ്കുറപ്പും ധൈര്യവും എനിക്കില്ലെന്നു ചുരുക്കം.

എവിടെയെങ്കിലും അപകടങ്ങളുണ്ടായെന്നു കേട്ടാല്‍ വല്ലാത്തൊരു അസ്വസ്ഥത പിടികൂടും മനസ്സിനെ. അതില്‍ കുട്ടികളുണ്ടെന്നറിഞ്ഞാല്‍ അന്നത്തെ ദിവസം തന്നെ വിരസമാവും.

എന്നാല്‍,
വിദേശത്തുള്ള ഭര്‍ത്താവിനു ഫോണ്‍ ചെയ്ത് സ്വന്തം കുട്ടികളെ വീട്ടില്‍ തനിച്ചാക്കി, 'ഉമ്മാ... പോകല്ലേ' എന്ന് അവര്‍ ആര്‍ത്തുകരയുമ്പോള്‍ അവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ കൂടെ 'ചാടിപ്പോയ' 'അലനല്ലൂരിലെ യുവതിക്ക് മലപ്പുറത്ത് വാഹനാപകടത്തില്‍ പെട്ടു പരിക്ക്' എന്നു കേട്ടപ്പോള്‍ തെല്ലും സങ്കടം വന്നില്ല!
<<<<<<<<<<< Facebook >>>>>>>>>>>

30.8.14

കൃഷ്‌ണേട്ടന്റെ ജാഗ്രത

പാലക്കാട്ടേക്കുള്ള 'ഫാസ്റ്റ്പാസഞ്ചറി'ലാണിപ്പോള്‍.
ഇത്രനേരം തൊട്ടടുത്തിരുന്നിരുന്നത് കൃഷ്‌ണേട്ടന്‍.
ജന്മനാ അന്ധനാണത്രേ...!
മടവൂര്‍ സ്വദേശിയായ കൃഷ്‌ണേട്ടന്റെ മുഖത്തെ ഭംഗിയുള്ള പുഞ്ചിരി, അദ്ദേഹത്തിന്റെ അംഗപരിമിതിയെ ശരിയ്ക്കും മറയ്ക്കുന്നുണ്ട്.
പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ ഓരോരോ വിശേഷങ്ങള്‍ പങ്കുവച്ചു.
ഭാര്യ. നാലു മക്കള്‍. അതില്‍ ഒരു മോനും മോള്‍ക്കും അദ്ദേഹത്തെപ്പോലെത്തന്നെ കാഴ്ചയില്ലത്രേ!
സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ബാഗില്‍ നിന്ന് രണ്ടു മിഠായി എടുത്തു. ഒന്ന് അദ്ദേഹത്തിന്റെ കയ്യില്‍ വച്ചുകൊടുത്തു.
കൃഷ്‌ണേട്ടന്‍ കളങ്കമില്ലാത്ത ഒരു ചിരി പകരം സമ്മാനിച്ചു.
ഞാന്‍ എന്റെ മിഠായി കഴിച്ചുതുടങ്ങി.
അദ്ദേഹം മിഠായിയും കയ്യില്‍ പിടിച്ച് സംസാരം തുടര്‍ന്നു:
'മക്കളെ പഠിപ്പിക്കാനും വിശപ്പടക്കാനും തെരുവില്‍ പാട്ടുപാടുകയാണു ജോലി.
എന്നെക്കൊണ്ട് ആവുന്ന കാലത്തോളം ഇങ്ങനെയൊക്കെ കഴിയാം. എന്റെ കാലശേഷം...'
വേദന കലര്‍ത്തിയ ഒരു പുഞ്ചിരിയോടെ കൃഷ്‌ണേട്ടന്‍ പാതിയില്‍ നിര്‍ത്തി എന്റെ കയ്യില്‍ പിടിച്ചമര്‍ത്തി.
ഫറോക്ക് പാലവും കടന്നുപോവുമ്പോള്‍ പുറത്ത് നേരിയ മഴയുണ്ടായിരുന്നു.
മഴത്തുള്ളികള്‍ സൈഡ് വിന്‍ഡോയിലേക്ക് പാറിവീഴുന്നുണ്ട്.
'മഴ തുടങ്ങിയല്ലേ റിയാസൂ!'
സ്‌നേഹാര്‍ദ്രമായ വിളി.
ഞാന്‍ ആദ്യം തലയാട്ടി.
പിന്നെയും അദ്ദേഹം മറുപടിക്കു കാത്തപ്പോള്‍ 'അതേ' എന്നു പറഞ്ഞു.
'മഴയത്ത് മധുരം നല്ലതാ' കൃഷ് ണേട്ടന്‍.
'ങൂം' ഞാന്‍.
കൃഷ്‌ണേട്ടന്‍ മിഠായിക്കടലാസ് തുറന്നു.
മിഠായി വായിലേക്കിട്ടു.
'കോപിക്കോ ആണല്ലേ?'
'അതെയതേ!'
മിഠായിക്കടലാസ് ചുരുട്ടി മടക്കിപ്പിടിച്ചതു കണ്ടപ്പോള്‍ 'ഞാനത് പുറത്തേക്കെറിഞ്ഞോളാം' എന്നു പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ചു.
അദ്ദേഹം പറഞ്ഞു:
'റിയാസൂ, ഇതൊന്നും പൊതുസ്ഥലങ്ങളില്‍ ഇടാന്‍ പറ്റൂലാ. നാം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാലേ മറ്റുള്ളവരോട് ഉപദേശിക്കാനാവൂ!'
അദ്ദേഹംകയ്യിലുള്ള ബാഗിന്റെ ഒരു അറയില്‍തിരുകി, ആ കടലാസ്!
വീണ്ടും എന്റെ കയ്യില്‍ പിടിച്ചമര്‍ത്തി 'അല്ലേ...'ന്നു ചോദിച്ചു.
ഞാന്‍ ഒരു ഇളിഭ്യച്ചിരി പാസ്സാക്കി.
ആ വലിയ മനുഷ്യന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ലാതാവുകയായിരുന്നു!
കാരണം, എന്റെ മിഠായിക്കടലാസ് ബസില്‍ തന്നെ അലക്ഷ്യമായി ഇട്ടിരുന്നു. വലിയ അശ്രദ്ധ!
എന്റെ കണ്ണുകള്‍ ബസില്‍ എല്ലായിടത്തും പരതി.
ഡ്രൈവറുടെ സീറ്റിനടുത്തുണ്ട് ആ കടലാസ് പാറി നടക്കുന്നു. ഓടിച്ചെന്ന് അതെടുത്ത് ഞാനുമെന്റെ ബാഗില്‍ തിരുകി.
ചില 'പാഠങ്ങള്‍' നാം ഇങ്ങനെയൊക്കെയാണു പഠിക്കുക!
ബസ് ഇപ്പോള്‍ മലപ്പുറത്തെത്തി. ഒന്നുറങ്ങാന്‍ നേരമുണ്ട്. ഉറക്കം വരുമോ ആവോ!
(ബസ് യാത്രയില്‍ മലപ്പുറത്തു നിന്ന് എഫ്.ബിയില്‍ പോസ്റ്റിയത്‌)
<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>>

29.8.14

പുഷ്പമ്മ!

ഗള്‍ഫിലെത്തി മൊബൈലില്‍ നെറ്റ് കണക്ഷന്‍ ആക്ടീവായ ഉടനെ
സഹധര്‍മിണിക്ക് തന്റെ ഫോട്ടോ വാട്‌സാപ്പില്‍ അയച്ചുകൊടുത്തു പുയ്യാപ്‌ള!

അവള്‍ തിരിച്ചും അയച്ചു തന്റെ സെല്‍ഫി.

ഫോട്ടോ കണ്ടപ്പോള്‍ സന്തോഷാധിക്യത്താല്‍ അല്‍പം സാഹിത്യച്ചൂരുള്ള 
അവന്‍ റിപ്ലേ നല്‍കി:

'ഹാ! പുഷ്പമേ....'

സാഹിത്യമണം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവളുടെ മറുപടി ഉടനെ കിട്ടി:

'ആരാ പുഷ്പമ്മ...! ലവള്‍ക്ക് കൊടുത്ത മെസ്സേജ് മാറിപ്പോയി അല്ലേ...?'
ഠിം!

19.8.14

ബസില്‍ വിദ്യാര്‍ത്ഥികളുടെ സീറ്റ്..

ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും സുഗമവും സുഖകരവുമായ യാത്ര അനിവാര്യമാണ്. അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത് മറ്റുയാത്രക്കാരുടെ പോലുള്ള 'ടിക്കറ്റ്' തന്നെയാണെന്ന് എന്നാണാവോ ഈ ബസ് തൊഴിലാളികള്‍ മനസ്സിലാക്കുക ?  ടിക്കറ്റിന്റെ മുമ്പ് ഒരു 'കണ്‍സഷന്‍' ഉണ്ടായതാണിവരുടെ എക്കാലത്തേയും തലവേദന! അക്കാരണം കൊണ്ടാവണം നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇവരുടെ പീഡനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരകളാവുന്നത്. ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ ഈ ജന്തുക്കള്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല. ഇരുന്നുപോയാല്‍ കാണാം ഇവരുടെ അസഹിഷ്ണുതക്കുരു പൊട്ടിയൊലിക്കുന്നത്.
ഇന്ന് കോഴിക്കോട്ടേക്ക് പോവുമ്പോള്‍ മഞ്ചേരിക്കടുത്തുനിന്ന് കുറച്ച് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി. കൂട്ടത്തില്‍ എന്റെയടുത്ത സീറ്റില്‍ വന്നിരുന്നു ഒരു മോന്‍! ഇരുന്നതും കണ്ടക്റ്റര്‍ക്ക് കുരുപൊട്ടി. അവനോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞതും പാവം എഴുന്നേറ്റു. ഇവ്വിഷയകമായി അയാളോട് തര്‍ക്കിക്കാതിരിക്കാനായില്ല. ഇത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും നിങ്ങളുടെ ഔദാര്യമല്ലെന്നുമൊക്കെ പറഞ്ഞു. അയാള്‍ക്കതൊക്കെ ഒരു നെവര്‍ മൈന്‍ഡ്! കുട്ടിയെ എഴുന്നേല്‍പ്പിച്ചിടത്ത് അടുത്ത സ്റ്റോപില്‍ ഇറങ്ങാനോങ്ങി നില്‍ക്കുന്ന ആളെ നിര്‍ബന്ധപൂര്‍വ്വം മൂപ്പിലാന്‍ പിടിച്ചിരുത്തി. എനിക്കും വാശിയാകാമല്ലോ. ഞാന്‍ വലിയൊരു കാര്യം ചെയ്‌തെന്നൊന്നും അവകാശപ്പെടുന്നില്ല. അയാളുടെ കണ്ണുതുറ(റി)പ്പിക്കാന്‍ വേണ്ടി ഞാന്‍ എഴുന്നേറ്റ് അവിടെ ആ കുട്ടിയെ ഇരുത്തി. ആ പൊട്ടന്‍ കണ്ടക്റ്ററുടെ മുഖത്ത് അപ്പോള്‍ കണ്ട ഭാവമാറ്റവും ജാള്യതയും മാത്രം മതിയായിരുന്നു ഇന്നത്തെ എന്റെ ബസ് യാത്ര മുതലാവാന്‍!
(ബസ്സ് യാത്രയില്‍ ഫറോക്കില്‍ വച്ച് എഫ് ബിയില്‍ പോസ്റ്റ് ചെയ്തത്.)

സ്‌നേഹസാഗരം

നീതിയുടെയും സത്യത്തിന്റെയും പക്ഷത്തുനിന്ന് മാതൃകാപരമായി ഭരണം നടത്തിയ ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലം!

അന്യദേശക്കാരനായ ഒരു യുവാവ് തന്റെ സ്വകാര്യാവശ്യങ്ങള്‍ക്കായി മദീനയിലെത്തി. തെരുവില്‍ വച്ച് മദീനക്കാരനായ ഒരു വ്യക്തിയുമായി എന്തോ ഒരു തര്‍ക്കം. തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ അബദ്ധവശാല്‍ സ്വദേശീയുവാവ് കൊല്ലപ്പെടുന്നു..!

ആളുകളൊരുമിച്ചുകൂടി. പ്രതിയെ ഇസ്‌ലാമിക് കോടതിയില്‍ ഹാജരാക്കപ്പെട്ടു. കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ മാപ്പുനല്‍കാത്തപക്ഷം, കൊന്നവനെ കൊല്ലുക എന്നതാണ് ഇസ്‌ലാമിക ശിക്ഷാരീതി. ഇവിടെയും അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കൊല്ലപ്പെട്ടയാളുടെ രണ്ടു മക്കള്‍ ഒരു നിലയ്ക്കുമുള്ള മാപ്പ് നല്‍കാതിരിക്കുന്നു. പ്രതിയുടെ സമയമെണ്ണപ്പെട്ടുവെന്ന് ജനസംസാരമുയര്‍ന്നു. കാതോടുകാതോരം ചൊല്ലപ്പെട്ട് ആ വാര്‍ത്ത മദീനയെങ്ങുമറിഞ്ഞു.

ജഡ്ജിയുടെ കല്‍പന വന്നു.
വധശിക്ഷ നടപ്പാക്കുക തന്നെ!

'അവസാനമായി എന്താണ് ആഗ്രഹ'മെന്നു പ്രതിയോട് ചോദിക്കപ്പെട്ടു.

"എന്റെ പ്രിയപ്പെട്ട ഭാര്യയേയും കുഞ്ഞിനേയും ഒരുനോക്കുകണ്ട് യാത്ര ചോദിക്കാന്‍ ദയവായി ഈ എന്നെ കോടതി അനുവദിച്ചാലും...!
അവരെക്കണ്ടു തിരിച്ചുവരാന്‍ എനിക്ക് ഒരാഴ്ച സാവകാശം നല്‍കിയാലും...!"
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു.

മദീനയിലുള്ള ആരെങ്കിലും ജാമ്യം നില്‍ക്കുന്നപക്ഷം അനുവദിക്കാമെന്നു കോടതി.
പക്ഷേ, ആരു തയ്യാറാകും ജാമ്യം നില്‍ക്കാന്‍..!
ആളുകള്‍ പരസ്പരം നോക്കുന്നു. പ്രതിയ്ക്ക് കൈയബദ്ധം പിണഞ്ഞതാണെന്ന് അറിയാവുന്നതിനാല്‍ എല്ലാവരിലും ഒരു നോവ് ബാക്കിയായി.
പ്രതി നാട്ടില്‍പോയി തിരിച്ചുവന്നില്ലെങ്കില്‍ ജാമ്യക്കാരന്‍ തൂക്കിലേറ്റപ്പെടുമെന്നു ഭയമുള്ള ഒരാളും ജാമ്യം നില്‍ക്കാന്‍ തയ്യാറാവുന്നുമില്ല.

ആരും തയ്യാറല്ലെന്ന് ഏകദേശം ഉറപ്പായി. ശിക്ഷാനടപടികള്‍ തുടങ്ങാനിരിക്കുന്നു. എല്ലാവരുടെയും അര്‍ത്ഥപൂര്‍ണമായ
മൗനത്തിനിടയിലൂടെ ഒരു വൃദ്ധന്‍ കൈ പൊക്കി, 'ഞാന്‍ തയ്യാറാണെ'ന്നറിയിച്ചു മുന്നോട്ടുവരുന്നു. അബൂദര്‍റ് (റ)..!

അബൂദര്‍റ് (റ).
പ്രവാചകശിഷ്യരിലെ അവശേഷിക്കുന്നൊരു പ്രധാനകണ്ണി.
പ്രവാചകന്റെ സദസ്സിലിരുന്ന് മതം പഠിച്ച പണ്ഡിതവരേണ്യന്‍...!

"ഹേ, അബൂദര്‍റ്.... താങ്കള്‍ക്കിതെന്തുപറ്റി...? അയാള്‍ക്ക് ജാമ്യം അനുവദിച്ച് നാട്ടില്‍ പോകുകയും ശിക്ഷാദിവസം അയാള്‍ വരാതിരിക്കുകയും ചെയ്താല്‍ താങ്കള്‍ ശിക്ഷിക്കപ്പെടുമെന്ന് താങ്കള്‍ക്കറിയില്ലേ...? എന്തിനാണ് വയ്യാവേലി..?"
ആളുകള്‍ അബൂദര്‍റി (റ) നോട് ചോദിക്കുന്നുണ്ടായിരുന്നു.
ജഡ്ജിയും ഇതേ രീതിയില്‍തന്നെ അബൂദര്‍റി(റ) നോട് ചോദിച്ചു.

അബൂദര്‍റ് (റ) കൂസലന്യേ പറഞ്ഞു: 
"ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.
സര്‍വശക്തനായ അല്ലാഹുവില്‍ തവക്കുല്‍ (അര്‍പ്പണം) ചെയ്യുന്നു."

പ്രതിക്ക് ജാമ്യം ലഭിച്ചു. കോടതി പിരിഞ്ഞു.
പ്രതി ആശ്വാസത്തോടെ നാട്ടിലേക്കു തിരിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു ശിക്ഷാദിവസമെത്തി.
കോടതിയും ഖലീഫയും ജാമ്യക്കാരനും സാക്ഷികളുമൊക്കെ അണിനിരന്നു.
പ്രതി മാത്രം എത്തിയില്ല. ആളുകള്‍ അടക്കം പറഞ്ഞുതുടങ്ങി:
"അബൂദര്‍റ് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. പാവം..!
അന്യരുടെ കുറ്റത്തിന് കഴുത്തില്‍ കയറുവീഴേണ്ട ഗതിയായിപ്പോയല്ലോ...!"
അങ്ങനെയങ്ങനെ സഹതാപത്തിന്റെ നീര്‍കുമിളകള്‍ പൊങ്ങിത്തുടങ്ങി.

ഖലീഫ ഉമറി (റ) നുപോലും തന്റെ പ്രിയ സ്‌നേഹിതനെ ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. അത്രമേല്‍ ശക്തമായിരുന്നു ഇസ്‌ലാമിക കോടതിയും നിയമങ്ങളും. അവിടെ ഒരുതരത്തിലുള്ള ശിപാര്‍ശയും ഏശുകയില്ല. എത്രവലിയവനായാലും ശിക്ഷാര്‍ഹനെങ്കില്‍ ന്യായമായും അയാള്‍ ശിക്ഷിക്കപ്പെടും. തീര്‍ച്ച!

സമയമായി...
പ്രതിയെ നിശ്ചിത സമയത്തിനപ്പുറം പ്രതീക്ഷിക്കാന്‍ കോടതി അനുവദിക്കുകയില്ല.
പാവം അബൂദര്‍റി(റ)നെ കഴുമരത്തിലേക്കടുപ്പിച്ചു.

സൂചിവീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത!

കൂടിനിന്നവരുടെ കണ്ഠങ്ങളില്‍ ശബ്ദമില്ലാത്ത തേങ്ങലിന്റെ നോവ്....!

ജനനയനങ്ങളില്‍ പൊട്ടാന്‍ വെമ്പിനില്‍ക്കുന്ന നീര്‍മണിമുത്തുകള്‍..!

നിര്‍വികാരനായി അബൂദര്‍റ് തലനീട്ടിക്കൊടുത്തു....

പക്ഷേ........,

"അരുത്....! അദ്ദേഹത്തെ കൊല്ലരുത്...!
അരുത്....! ഞാനിതാ എത്തിക്കഴിഞ്ഞു..!"
അകലെ നിന്നൊരു ശബ്ദം മരുഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.
ആ ശബ്ദം പാറക്കെട്ടുകളില്‍തട്ടി പ്രതിധ്വനിച്ചു....!
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ദൂരെനിന്ന് പ്രതി ഓടിവരികയായിരുന്നു....!

എല്ലാവരിലും തെല്ലാശ്വാസം.
'തന്റെ കുഞ്ഞിന് അസുഖമായതിനാലാണ് അല്‍പം വൈകിപ്പോയതെ'ന്ന് യുവാവ് കോടതിയെ ധരിപ്പിച്ചു.

അപ്പോഴും ഒട്ടും ഭാവമാറ്റം അബൂദര്‍റി(റ)ന്റെ മുഖത്ത് പ്രകടമല്ലാത്തതിനാല്‍ ഖലീഫ ഉമര്‍ (റ)അദ്ദേഹത്തോടു ചോദിച്ചു:
"അബൂദര്‍റ്...! എങ്ങനെയാണ് ജാമ്യം നില്‍ക്കാന്‍ അങ്ങേയ്ക്ക് ധൈര്യം വന്നത്.
പ്രതി തിരിച്ചുവരുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടായിരുന്നോ...?"

അബൂദര്‍റ് പറഞ്ഞു:
"അതുസംബന്ധമായ ഒരാലോചന എനിക്കില്ലായിരുന്നു.
പക്ഷേ, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരാള്‍ മറ്റൊരാളെ
വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാവരുതെന്ന് ഞാന്‍ കൊതിച്ചു."

ഖലീഫ പ്രതിയോട് ചോദിച്ചു:
"ഹേ, അന്യദേശക്കാരനായ യുവാവേ,
താങ്കളാരെന്നുപോലും ഇവിടുത്തുകാര്‍ക്കോ കോടതിക്കോ ഖലീഫയ്‌ക്കോ അറിയില്ല.
എന്നിട്ടും അസുഖമുള്ള കുഞ്ഞിനെ തനിച്ചാക്കി, ഭാര്യയെ ഏകയാക്കി മരണം വരിക്കാന്‍ താങ്കളെന്തിനു മദീനയിലേക്കു തിരിച്ചുവന്നു...?"

യുവാവ് പറഞ്ഞു:
"ഖലീഫ,  ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം
വിശ്വാസവഞ്ചനയുണ്ടാകരുതെന്ന് ഞാനാഗ്രഹിച്ചു. അത്രതന്നെ...!"

അല്‍പം മുമ്പേ അബൂദര്‍റി (റ) നെ തൂക്കിക്കൊല്ലുമെന്നുറപ്പായപ്പോള്‍ വിതുമ്പിനിന്നവരുടെയൊക്കെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നിറഞ്ഞൊലിച്ചു.
ശബ്ദമില്ലാതെയവര്‍ കരയുകയായിരുന്നു.

ഈ രംഗങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചിരുന്ന കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും മുന്നോട്ടുവന്ന് കോടതിയോട് പറഞ്ഞു:
"ഞങ്ങള്‍ക്ക് തിരുത്താനുള്ള അവസരം നല്‍കണം. പ്രതിക്ക് ഞങ്ങള്‍ മാപ്പ് നല്‍കുന്നു. പ്രതിയെ വെറുതെ വിട്ടാലും...!"

ഖലീഫ അവരോട് ചോദിച്ചു:
"ഇതിനു നിങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം...?"

അവര്‍ പറഞ്ഞു:
"ഞങ്ങള്‍ ജീവിച്ചിരിക്കുന്നകാലത്തോളം പരസ്പരം വിട്ടുവീഴ്ച
ചെയ്യുന്നവരില്ലെന്ന അവസ്ഥയുണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു."

ഒരു നീരുറവ സ്‌നേഹത്തിന്റെ സാഗരമായി പരിണമിക്കുന്നു...
ഒരു ദുഃഖക്കടല്‍ സന്തോഷത്തിന്റെ തിരമാലകളെ സൃഷ്ടിക്കുന്നു...
ഇപ്പോള്‍ കാണികളുടെ കണ്ഠങ്ങള്‍ ശരിക്കും പൊട്ടിപ്പോയി...!
കണ്ണുകളില്‍ തുള്ളിക്കൊരു കുടം!









12.8.14

മുല്ലയുടെയല്ലേ ഭാര്യ!


എപ്പോഴൊക്കെ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നോ
അപ്പോഴൊക്കെ മുല്ലയുടെ ഭാര്യ പതിവുപല്ലവിയായ
അരിയില്ല, ഉപ്പില്ല, മുളകില്ല, കടുകില്ല എന്നിങ്ങനെ പറയും.

അന്നും ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ മുല്ലയ്ക്കു ദേഷ്യം വന്നു. 
'ഒരു നല്ലകാര്യത്തിനിറങ്ങുമ്പോഴെങ്കിലും നിനക്കീ
'ഇല്ലാ പല്ലവി'യൊന്നു മാറ്റിക്കൂടേ ?,
ഉണ്ടെന്ന് എന്നാണു റബ്ബേ ഞാനൊന്നു കേള്‍ക്കുക!'


ഉടനെ വന്നു ഭാര്യയുടെ രസകരമായ മറുപടി:


'എന്നാല്‍ കേട്ടോളൂ. ഇവിടെ അരിയുടെ അഭാവമുണ്ട്,
ഉപ്പിനു കുറവുണ്ട്, മുളകിന്റെ ഇല്ലായ്മയുണ്ട്,
കടുകിന്റെ അസാന്നിദ്ധ്യമുണ്ട് '

മുല്ലയ്ക്കു ചിരിക്കാതിരിക്കാനായില്ല.
ദേഷ്യമൊക്കെ എവിടെയോ പോയിമറഞ്ഞു..! :D.
<<<<<<<<<<< Facebokk >>>>>>>>>>>>>>>>>>>


9.8.14

സര്‍ബത്ത്‌


കുട്ടിക്കാലത്ത്  പനി ഇടയ്ക്കിടെയുണ്ടാകുമായിരുന്നു. പനിയുടെ ലക്ഷണം കണ്ടാലുടന്‍ ഉമ്മയ്ക്ക് വല്ലാത്ത ആധിയാവും. ഉടന്‍ ഹോസ്പിറ്റലിലെത്തിച്ചാലേ ഉമ്മയ്ക്കു സമാധാനമാവൂ. ഉപ്പയ്ക്കു വീടിനടുത്തുതന്നെ ചെറിയൊരു ചായക്കടുണ്ടായിരുന്നതിനാല്‍ ഉമ്മതന്നെയാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നത്. മണ്ണാര്‍ക്കാട് അന്നും ഇന്നും ശിവദാസന്‍ ഡോക്ടര്‍ കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടറാണ്. അവിടെത്തന്നെയാവും എന്നേയുംകൂട്ടി ഉമ്മ പോകുക. പനിയായാലും ഡോക്ടറെക്കണ്ട് പുറത്തിറങ്ങിയാല്‍ ഒരു സര്‍ബത്ത് കുടിക്കല്‍ എനിക്കു നിര്‍ബന്ധമായിരുന്നു. പറഞ്ഞുവരുന്നത് സര്‍ബത്തിനെക്കുറിച്ചുതന്നെ! :)

'നറുനീണ്ടി' അഥവാ നന്നാറി (നന്നാരി) വേരും കോഴിമുട്ടയുടെ വെള്ളയും മറ്റുമിട്ട് കാച്ചി തേനുപോലിരിക്കുന്ന മിശ്രിതത്തില്‍ നിന്ന് അല്‍പം ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് അതിലൊരു ചെറുനാരങ്ങയുടെ പാതി നീരും ചേര്‍ത്ത് ബാക്കി വെള്ളവുമൊഴിച്ച് സ്പൂണിട്ട് കിണി കിണി കിണി ശബ്ദത്തില്‍ നാലടിയുമടിച്ച് നിഷ്‌കളങ്കമായി പല്ലില്ലാത്ത മോണകാട്ടിപ്പുഞ്ചിരിച്ച് കോടതിപ്പടിയിലുണ്ടായിരുന്ന ആ പെട്ടിക്കടക്കാരന്‍ സര്‍ബത്ത് നീട്ടുന്നത്  മായാതെയിന്നും ഓര്‍മയിലുണ്ട്. ഇപ്പോഴും കോടതിപ്പടിയെത്തുമ്പോള്‍ അവിടെ വെറുതെയൊന്നു നോക്കും, അദ്ദേഹമില്ലെന്നറിഞ്ഞിട്ടും..! :(

പി.ടി. ഉഷ ഓടുന്നതിലും വേഗത്തില്‍ കാലം ആരെയും കാത്തുനില്‍ക്കാതെ ഓടിയപ്പോഴാണ് നാട്ടിലൊരുനാള്‍ സൈദ്ക്കാന്റെ പെട്ടിക്കട വരുന്നത്. അവിടെ, വത്തക്കവെള്ളവും മറ്റു പല ശീതളപാനീയങ്ങളുമുണ്ടെങ്കിലും  ഞമ്മക്കിഷ്ടം നന്നാരി സര്‍ബത്തുതന്നെയായിരുന്നു.

കൗമാരപരാക്രമക്കാലമായപ്പോഴേക്കും കോളകള്‍ വ്യാപകമായിരുന്നു. കൂട്ടുകാരോടൊപ്പം എവിടെയെങ്കിലും പോവുമ്പോള്‍ വല്ല ശീതളപാനീയശാലയിലും കയറുന്നുവെങ്കില്‍ എന്റെ ശാഠ്യം സര്‍ബത്ത് വേണമെന്നുതന്നെ. പലപ്പോഴും സര്‍ബത്തില്ലാത്ത കടയിലേക്ക് 'അവിടെയുണ്ടെ'ന്നു പറഞ്ഞ് അവര്‍ കൂട്ടിക്കൊണ്ടുപോവും. അവരൊക്കെ പൈനാപ്പിള്‍, ലമണ്‍, ഓറഞ്ചാദി ജ്യൂസുകള്‍ കുടിക്കുമ്പോള്‍ മുടിഞ്ഞ ഈഗോ കാരണം അതെനിക്കു വേണ്ടെന്നുപറഞ്ഞ്‌  'മോന്ത കനപ്പിച്ച്' ഇരിക്കേണ്ടിവന്നിട്ടുണ്ട്. (അല്ലെങ്കിലും നിനക്ക് ഈഗോ അല്‍പം കൂടുതലാണ് എന്ന് കമെന്റിടണമെന്നല്ലേ ഇപ്പോള്‍  മനസ്സില്‍ ? :P)

കല്യാണം കഴിഞ്ഞ് നാലാംനാള്‍ (കൃത്യമായിപ്പറഞ്ഞാല്‍ 2000 സെപ്റ്റംബര്‍ 13 ന് ബുധനാഴ്ച) പ്രിയതമയുമായി കാഞ്ഞിരപ്പുഴയിലേക്ക് 'ടൂര്‍'  :D പോയി. അന്നവിടെയൊരു കൂള്‍ബാറില്‍ കയറിയപ്പോള്‍ കുറേ ഐസ്‌ക്രീം കഴിക്കുന്നവരെക്കണ്ടു. നല്ലപാതിക്കും ഐസ്‌ക്രീം തന്നെ വേണം. കുട്ടിപ്രായമാണ്. ;) അവള്‍ക്കുമാത്രമല്ല, എനിക്കും. അന്നെനിക്ക്‌ പത്തൊമ്പത് വയസ്സ്. :) (തുറിച്ചുനോക്കണ്ട, :O പത്തൊമ്പതാം വയസ്സില്‍ കല്യാണം കഴിച്ച് ചരിത്രം സൃഷ്ടിച്ചവനാ നുമ്മ..! പത്താംക്ലാസ്സുകാരിയായിരുന്ന അവള്‍ക്ക് പതിനഞ്ചുവയസ്സും!  അന്ന്‌ പതിനെട്ടുവയസ്സിന്റെ നിയമോം നൂലാമാലയുമൊന്നുമില്ലാത്തതുകൊണ്ട് ജയിലില്‍ പോവാതെ രക്ഷപ്പെട്ടു കോയാ! :P ) വയസ്സുവെച്ചു നോക്കുമ്പോള്‍ ഐസ്‌ക്രീം കഴിക്കേണ്ട പ്രായം തന്നെ..! :) അവള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത് ഞമ്മളാ സര്‍ബത്തിന് 'ഓര്‍ഡര്‍' ചെയ്ത  അന്നാണ് അവള്‍ ആദ്യമായെന്നെ 'പിശുക്കന്‍' എന്നുവിളിച്ചത്.  :D

കുട്ടികളുമായി ഔട്ടിംഗിന്  (ഔട്ടിംഗ് എന്നുപറഞ്ഞാല്‍ നമ്മടെ അലനല്ലൂരങ്ങാടിയിലേക്കോ മണ്ണാര്‍ക്കാടങ്ങാടീക്കോ ഒക്കെത്തന്നെ! ;) ) വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മോന്‍ ഓര്‍മപ്പെടുത്തും: ഉപ്പാ, അങ്ങാടീപോയീട്ട് സര്‍ബത്ത് വേണോന്ന് ചോദിക്കര്ത്. ഒന്നും വാങ്ങിത്തന്നില്ലേലും വേണ്ടീല്ല. :D  കുട്ട്യോള്‍ക്കൊന്നും ഇതിന്റെ രുചിയും സവിശേഷതയുമറിയില്ലെന്ന് വെറുതെ ആത്മഗതം ചെയ്യും ഞാന്‍. ;)

നന്നാറി, ശരീരപുഷ്ടിക്കും രക്തശുദ്ധിക്കും സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിയര്‍പ്പിന്റേയും മൂത്രത്തിന്റേയും വലിയൊരംശം പുറത്തുകളയുന്നതിനും നല്ലതാണ്. ഇതിന്റെ കിഴങ്ങില്‍ നിന്നെടുക്കുന്ന തൈലത്തില്‍ മെഥോക്‌സി സാലിസൈക്ലിക് ആല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ടത്രേ. പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍ മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതായും എവിടെയോ വായിച്ചിട്ടുണ്ട്. ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തില്‍ ഇതിന്റെ കിഴങ്ങുപയോഗിക്കുന്നുണ്ട്. നമ്മുടെ ഗ്രാമപ്രദേശങ്ങളിലും മറ്റും ധാരാളമായി കാണപ്പെടുന്ന നറുനീണ്ടിയുടെ ഔഷധ ഗുണത്തെക്കുറിച്ച് നാട്ടുവൈദ്യന്മാരും അമ്മൂമ്മമാരും നേരത്തെതന്നെ ബോധവാന്മാരായിരുന്നു. 1831ല്‍ ഡോ. ആഷ്ബര്‍ണറിന്റെ പരിചയപ്പെടുത്തലാണ് നന്നാറിയെ പാശ്ചാത്യലോകം അറിയാന്‍ കാരണമായത്.

കാലചക്രം 'മജ്ജദ്ദീന്‍ തിര്യേല്' തിരിഞ്ഞപ്പോ എല്ലാറ്റിനും മാറ്റങ്ങള്‍ സംഭവിച്ച  പോലെ സര്‍ബത്തിനും മാറ്റമുണ്ടായി.  ഇന്ന് കുലുക്കി സര്‍ബത്തിനോടാണ് ജനങ്ങള്‍ക്കു പ്രിയം. റോഡ് സൈഡുകളില്‍ മുഴുവന്‍ കുലുക്കികളുടെ ബഹുഘോഷമാണ്. നിലമ്പൂര്‍ ഭാഗത്തെ കുലുക്കിസര്‍ബത്തു സ്റ്റാളുകളുടെ ബോര്‍ഡില്‍ കോഴിക്കോടന്‍ കുലുക്കി സര്‍ബത്തെന്നും കോഴിക്കോട്ടുള്ള ബോര്‍ഡുകളില്‍ തലശ്ശേരി കുലുക്കി സര്‍ബത്തെന്നുമൊക്കെ കാണാം. മണ്ണാര്‍ക്കാടെവിടെയോ കണ്ടിട്ടുണ്ട്, 'ബോംബെ കുലുക്കി സര്‍ബത്തെ'ന്ന്. :) പാലക്കാടിനടുത്ത ഒലവക്കോടുനിന്ന് കണ്ടത് 'ഹോട്ട് കുലുക്കി സര്‍ബത്താ'ണ്.  എന്തരോ എന്തോ! :)  കോഴിക്കോട് പലയിടത്തും മില്‍ക്ക് സര്‍ബത്തും സുലഭമാണ്. മാനാഞ്ചിറക്കടുത്ത് ഒരു കടയിലെ മില്‍ക് സര്‍ബത്തിന് ഏറെ ആവശ്യക്കാരുണ്ട്.

അപ്പോ എങ്ങനാ കാര്യങ്ങള്‍...? ഒരു സര്‍ബത്ത് കുടിച്ചാലോ...?
നല്ല മഴപെയ്യുമ്പോള്‍ ഗ്രാമത്തിലെ ടാര്‍പോളിന്‍കൊണ്ടു  മറച്ച പെട്ടിക്കടന്മേല്‍ ചാരിനിന്ന് മഴയാസ്വദിച്ചുകൊണ്ടൊരു നാടന്‍ സര്‍ബത്ത് കുടിക്കുന്ന രംഗം! ഹാ, ഒന്നാലോചിച്ചു നോക്കൂ.....! ഹൗ! കുളിരും മധുരവും... പിന്നെ കുറേ ഗതകാല സ്മരണകളും...!
((((((((((((((((((((((((((( Facebook ))))))))))))))))))


25.7.14

വ റഫഅ്‌നാ ലക ദിക്‌റക്!


പുണ്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) തന്റെ അനുയായികള്‍
ഇരിക്കുന്ന സദസ്സിലേക്ക് കടന്നുവരികയാണ്.
ബഹുമാനാദരവുകളോടെ സദസ്യര്‍ എഴുന്നേറ്റുനിന്നപ്പോള്‍ പ്രവാചകന്‍ 'അരുത്, അരുതെ'ന്ന് ആംഗ്യം കാണിച്ചു.
പിന്നെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

"നിങ്ങള്‍ എന്നെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കരുത്.!!!"

പ്രവാചകാനുയായികളുടെ മനസ്സുകളിലപ്പോള്‍ഒരൊറ്റ
ചിന്തമാത്രമായിരിക്കാം.
'തിരുദൂതരെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നില്ലെങ്കില്‍ പിന്നെ
ലോകത്ത്‌ ആരെക്കാണുമ്പോഴാ ഞങ്ങളെഴുന്നേറ്റു നില്‍ക്കേണ്ടത്!!!'

അതൊരു സത്യമാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം
പുണ്യനബിയെ കഴിഞ്ഞേയുള്ളൂ, ആരും! എന്തും!

പുണ്യ നബിതുടരുകയാണ്‌:
"എന്തിനു നിങ്ങളെന്നെക്കാണുമ്പോള്‍ എന്തിന് എഴുന്നേറ്റുനില്‍ക്കണം? ഞാനാരാ...? "

"ആരാ..? "
പ്രവാചകന്‍ എന്താണു പറയുന്നതെന്നറിയാന്‍ അവര്‍ കാതുകൂര്‍പ്പിച്ചു.
അവിടുന്ന് മൊഴിഞ്ഞു:

"ഞാനാരാണെന്നറിയാമോ..?
ഞാനാരാണെന്നറിയാമോ..?
കേവലം ഒട്ടകത്തിന്റെ കുളമ്പുമാംസം പോലും ഭക്ഷിച്ചിരുന്ന
മക്കത്തെ ഒരു പെണ്ണിന്റെ മോനാണ് ഞാന്‍...!"

അത്രയും നിസ്സാരനായ തന്നെക്കാണുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റു
നില്‍ക്കേണ്ടതില്ലെന്ന് പറഞ്ഞ്‌ വിനയത്തിന്റെ അങ്ങേയറ്റം
കാണിച്ചുതന്ന പ്രവാചകാ,
സര്‍വശക്തനായ തമ്പുരാന്‍ അങ്ങയെക്കുറിച്ചാണല്ലോ പറഞ്ഞത്,
"വ റഫഅ്‌നാ  ലക ദിക്‌റക്!" എന്ന്!
അതുകൊണ്ടാണല്ലോ ഒരു സെക്കന്റ് പോലും ഇടതടവില്ലാതെ ലോകത്തിന്റെ അഷ്ടദിക്കില്‍ നിന്നും
"അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്...!"
എന്ന ധ്വനി മുഴങ്ങുന്നത്...!!!

സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വ സല്ലം!
(((((((((((((((( Facebook )))))))))))))))))))

ബനാത് വാല


തൊള്ളായിരത്തി എഴുപത്തിയേഴിലാണ് ഗുലാം മഹ്മൂദ് ബനാത് വാലാ സാഹിബ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളത്തിലെത്തുന്നത്.  ന്യൂനപക്ഷത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുകയും അവകാശനിഷേധികളുടെ കരണത്തടിക്കാന്‍ പാകത്തിലുള്ള മൂര്‍ച്ചയേറിയ വാക്കുകളെക്കൊണ്ട് നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ ബനാത് വാല പ്രസംഗിക്കുമ്പോള്‍ എതിരാളികള്‍ പോലും ക്ഷമയോടെ കേട്ടിരിക്കുമായിരുന്നു, ആ കാവ്യംതുളുമ്പുന്ന വാക്കുകള്‍!

ഇന്ത്യന്‍ രാഷ്ട്രീയവും ഇന്ത്യന്‍ സമൂഹവും എന്തെന്ന് വ്യക്തമായി പഠിച്ചതിന്റെയും മനസ്സിലാക്കിയതിന്റെയും വെളിച്ചത്തിലാണ് ബനാത്‌വാലയുടെ തൂലികയില്‍ നിന്ന് 'റിലീജ്യന്‍ ആന്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥം പിറവിയെടുത്തുന്നത്.
ഇന്ത്യാ ടുഡേ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനത്തെ പ്രതിനിധിയായ രാഷ്ട്രീയ നേതാവ്' എന്നായിരുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിന് കരുത്തും ശേഷിയുമുണ്ടെന്നു തെളിയിക്കാനും അവര്‍ക്കു ദിശാബോധം നല്‍കാനും ബനാത് വാല തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത് സമൂഹത്തിന്റെ ഉന്നമനം കാംക്ഷിച്ചുതന്നെ!

ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കി ജീവിച്ച അദ്ദേഹത്തിന്റെ പ്രസംഗവൈഭവവും വാഗ്ചാതുരിയും തൂലികാപാടവവും ഏറെ ശ്രദ്ധേയമായിരുന്നു. വാക്കുകളില്‍ മൂര്‍ച്ചയേറുമ്പോഴും പ്രതിപക്ഷ ബഹുമാനം ആവോളം നല്‍കാന്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാവ്യഭംഗിയും മനോഹാരിതയുമുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ സനദ് ദാന സമ്മേളനത്തില്‍ ഒരിക്കല്‍ പ്രസംഗിക്കവേ, തിരുനബിയെ വിശേഷിപ്പിച്ചത് 'ജിബ്‌രീലിന്റെ മഹത്ത്വം അവസാനിക്കുന്നേടത്ത് നിന്ന് എന്റെ പ്രവാചകന്റെ മഹത്ത്വം ആരംഭിക്കുന്നു'വെന്നായിരുന്നു.

മിക്ക രാഷ്ട്രീയക്കാരുടെയും പ്രസംഗങ്ങളെപ്പോലെ എല്ലാ വിഷയത്തിലും തൊട്ടും തടവിയും മാന്തിയും കോറിയുമായിരുന്നില്ല ബനാത്‌വാലയുടെ പ്രസംഗങ്ങള്‍.
പഠിച്ച വിഷയങ്ങള്‍ തികഞ്ഞ കയ്യടക്കത്തോടെ, അതിലേറെ സൂക്ഷ്മതയോടെ കൃത്യമായി ഒരു വാക്കുപോലും 'അധികപ്രസംഗ'മെന്ന് തോന്നാത്തവിധം ഭംഗിയുള്ള മുത്തുകളെക്കൊണ്ടൊരു മാലകോര്‍ത്തെടുത്ത പോലെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. നോക്കെത്താദൂരത്തേക്ക് ഓര്‍മകള്‍ ബാക്കിയാക്കി കടന്നുപോയിട്ടും നിത്യഹരിതസ്മരണകള്‍ തികട്ടിവരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാപട്യങ്ങളെക്കാണുമ്പോള്‍ !
<<<<<<<<<<<<<<< Facebook >>>>>>>>>>>>>>



ആറാമിന്ദ്രിയം

ഘോരവനത്തിനുള്ളില്‍ തപസ്സിലായിരുന്നു മഹര്‍ഷി വര്യന്‍.
കാടുകുലുക്കിയെത്തിയ അശ്വാരൂഢന്‍ മഹര്‍ഷിയുടെ
അരികിലെത്തി കര്‍ക്കശ സ്വരത്തില്‍ ചോദിച്ചു:
"ഹേയ്! ഇതുവഴി വല്ലവരും പോയോ...?"

"ഞാന്‍ കണ്ടില്ലല്ലോ മകനേ...."
മഹര്‍ഷി വിനയാന്വിതനായി പ്രതിവചിച്ചു.

മഹര്‍ഷിയെ രൂക്ഷമായി  നോക്കി അയാള്‍ വന്നതിനേക്കാള്‍
വേഗതയില്‍ കുതിച്ചു.

അല്‍പം കഴിഞ്ഞ് മറ്റൊരാള്‍ അതുവഴി വന്നു:
അല്‍പം മാന്യമായാണ് അയാള്‍ ചോദിച്ചത്
"നോക്കൂ, ഇതുവഴി ആരെങ്കിലും പോയോ...?"

ആരെങ്കിലും ഇതുവഴി പോയോ എന്നു ചോദിച്ച് ഒരാളിതുവഴി പോയി.
മഹര്‍ഷിയ്ക്ക് സുസ്‌മേരവദനം!

അയാളും പോയി.

മഹര്‍ഷി ധ്യാനത്തിലാണ്. സമയമേറെക്കഴിഞ്ഞു.
കരിയിലകളിലൊരനക്കം കേട്ടപ്പോഴാണ് അദ്ദേഹം മിഴിതുറന്നത്.
മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ മഹര്‍ഷിക്കരികില്‍
പുഞ്ചിരിയോടെ നില്‍ക്കുന്നു. മഹര്‍ഷി ധ്യാനത്തില്‍
നിന്നുണര്‍ന്നുവെന്ന് ബോധ്യമായപ്പോള്‍ അയാള്‍
അഞ്ജലീബദ്ധനായി പറഞ്ഞു:

" മഹര്‍ഷേ, താപസ ശ്രേഷ്ഠാ!
അങ്ങയുടെ തപസ്സിനു ഭംഗം വന്നെങ്കില്‍ ക്ഷമിച്ചാലും!
മണിക്കൂറുകളായി ഞാന്‍ അങ്ങേക്കരികിലുണ്ടായിരുന്നു.
ധ്യാനമുണരാന്‍ കാത്തുനിന്നതാണു ഞാന്‍!
അങ്ങ് ഈ വഴി ആരെങ്കിലും പോകുന്നതായി കണ്ടോ...? "

മഹര്‍ഷി വിനയത്തിന്റെ പര്യായമായി.
സ്‌നേഹമസൃണമായ ഭാഷയില്‍ പറഞ്ഞു:
"മഹാരാജാവേ, രണ്ടുപേര്‍ ഇതേ ചോദ്യവുമായി
മണിക്കൂറുകള്‍ക്കു മുമ്പ് ഈ വഴികടന്നുപോയി!"

"ഞാന്‍ രാജാവാണെന്ന് എങ്ങനെ മനസ്സിലായി...! ?
പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം ഒരു ആറാമിന്ദ്രിയമുണ്ടോ അങ്ങേക്ക്...? "

"ഇല്ല മഹാരാജാവേ! അങ്ങയുടെ സംസാരത്തില്‍,
പെരുമാറ്റത്തില്‍, എന്തിനേറെ, നോട്ടത്തില്‍ പോലുമുണ്ടല്ലോ
രാജകീയത! ഇതു മനസ്സിലാക്കാന്‍ ആറാമിന്ദ്രിയം വേണ്ടാ..!
ഉള്ള ഇന്ദ്രിയങ്ങളിലൊന്നെങ്കിലും കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മതി...!"

#പാഠപ്പെരുമഴയുള്ളൊരു കഥ!
(((((((((((((( Facebook )))))))))))))))))))))))


24.7.14

ചെറിയ മനസ്സിലെ വലിയ ചിന്ത

ആഡംബരക്കാറില്‍ നിന്നിറങ്ങിയ തന്നെയും വിലകൂടിയ
തന്റെ കാറിനെയും സാകൂതം വീക്ഷിച്ച് കാര്യമായെന്തോ
ആലോചിക്കുന്ന പത്തുവയസ്സുകാരനായ ബാലനെ അയാള്‍ കണ്ടു.
എന്തായിരിക്കും ഈ കുഞ്ഞുമോന്‍ ചിന്തിച്ചിട്ടുണ്ടാവുക എന്നറിയാനുള്ള
ആകാംക്ഷയില്‍ അയാള്‍ അവന്റരികിലെത്തി വാത്സല്യപൂര്‍വം കവിളില്‍ തലോടി.

"എന്താ മോനൂ...?"
അയാള്‍ ചോദിച്ചു

"അങ്കിളിന് ഈ കാറ് ആരാ വാങ്ങിത്തന്നത്...?"

"ഇതെന്റെ സഹോദരന്‍ സമ്മാനമായിത്തന്നതാ...!"

അവന്‍ വീണ്ടും ചിന്താവിഷ്ടനായി.

"മോനിപ്പോ ചിന്തിക്കുന്നതെന്തെന്ന് അങ്കിള് പറഞ്ഞോട്ടേ...?"

"ങും!"
അവന്‍ തലയാട്ടി. കുസൃതിക്കണ്ണുകളുയര്‍ത്തി അയാളെ നോക്കി.

"മോന്..... ഈ കാറ് പോലെ .... ഒരു കാറ് കിട്ടിയിരുന്നെങ്കില്‍ എന്നല്ലേ...?"
കുഞ്ഞുങ്ങളോട് പറയുന്ന അതേ ഈണത്തില്‍
നിര്‍ത്തി നിര്‍ത്തി അദ്ദേഹം പറഞ്ഞു.

"ങൂഹും!"
അവന്‍ അല്ലെന്ന് തലയാട്ടി....

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അയാളുടെ ഭാര്യ കാറില്‍
നിന്നിറങ്ങി അവന്റെ അടുത്തെത്തി.
"എന്നാ ഞാന്‍ പറഞ്ഞോട്ടേഡാ...?"

"ങും!"
അവന്‍ സമ്മതിച്ചു.

"അങ്കിളിന്.... ഈ കാറ് ..... സമ്മാനം കൊടുത്ത ... ബ്രദറിനെപ്പോലെ...
ഒരു ബ്രദര്‍... മോനൂസിനും...... ഉണ്ടായിരുന്നെങ്കില്‍ എന്നല്ലേ...?"

"ങൂഹും!"
അല്ലെന്നവന്‍ വീണ്ടും തലയാട്ടി.

"ന്നാ ഞങ്ങള് തോറ്റു. കുട്ടന്‍ തന്നെ പറ.
എന്താ മോന്‍ ചിന്തിച്ചേ...?"

അവന്‍ ഇരുവരേയും നോക്കി.
പിന്നെ അവരെയിരുവരെയും ഞെട്ടിച്ചുകൊണ്ടു പറഞ്ഞു:

"അരയ്ക്കുതാഴെ തളര്‍ന്ന എന്റെ അനിയന്‍കുട്ടന്
ഇതുപോലൊരു കാര്‍ വാങ്ങിച്ചുകൊടുക്കാന്‍
എനിക്കായെങ്കില്‍ എന്നാണ് ഞാന്‍ ചിന്തിച്ചത്...!!"

ആ ദമ്പതികളുടെ കണ്ണുകള്‍ സജലങ്ങളായി....!!


((((((((((((((((( facebook ))))))))))))))))))))))))

23.7.14

ഒനിഡാ ജിന്ന് !


നുഷ്യന്‍ എത്ര പുരോഗമിച്ചാലും സമൂഹത്തിനിടയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ലെന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. ജിന്നും പിശാചും ചേക്കുട്ടിപ്പാപ്പയും ഭദ്രകാളിയും മറുതയും പൊട്ടിയും കുന്തവും കൊടച്ചക്രവും ഒലക്കപ്പുണ്ണാക്കുകളുമായി ആളുകളെ പറ്റിച്ച് പണം തട്ടാനിറങ്ങിയ മന്ത്രവാദിത്തെണ്ടികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നു. എല്ലാ മതക്കാരിലും ഇതുണ്ടെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ വ്യാപകമാണെന്നത് പറയാതിരിക്കാനാവില്ല, ഇതു വേണമെങ്കില്‍ ഞാനുള്‍പ്പെട്ട സമുദായത്തിന്റെ ഒരു  ആത്മവിമര്‍ശനമായി കണക്കാക്കാം.

ജലദോഷമുണ്ടായാല്‍ പോലും ചിലര്‍ മന്ത്രവാദികളുടെ അടുത്തേക്ക് പായുകയായി. 'ഈ ജലദോഷം ഒരു സാധാരണ ജലദോഷമല്ല, നിങ്ങള്‍ക്ക് ആരോ എന്തോ ചെയ്തിട്ടുണ്ട്, ഇത് നിങ്ങളേം കൊണ്ടേം പോകൂ..' എന്ന് മന്ത്രവാദി പറയുന്നതോടെ 'രോഗി'യുടെ കീശ കാലിയാകുന്നതിന്റേയും മന്ത്രന്റെ മടിശ്ശീലക്കനമേറുന്നതിന്റേയും ആരംഭമായി. ഈ മന്ത്രവാദിയുടെ അടുത്തേക്ക് ഓടുന്നതിന്റെ മുമ്പ് ഈ രോഗം നല്‍കിയ സര്‍വശക്തനോട് മനമുരുകി ഒരൊറ്റ പ്രാവശ്യമെങ്കിലും നാഥാ, നീ ശിഫയാക്കണേ എന്നു പറയാനുള്ള സന്മനസ്സുപോലുമില്ലാത്തവരായിരിക്കും മിക്കവാറും ഇവര്‍.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് പള്ളിയില്‍ നിന്ന് നിസ്‌കരിച്ചുവരുമ്പോള്‍ കൂടെ വന്ന എന്റെ അകന്ന ബന്ധത്തിലെ ഒരു സാധുമനുഷ്യന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ഭക്ഷണത്തിനു ക്ഷണിച്ചു. പതിവില്ലാത്ത ഈ വിളിക്കു കാരണമെന്തെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം വളരെ രഹസ്യമായി എന്റെ ചെവിയില്‍ പറഞ്ഞു:

'മാനേ, കൊറച്ചായി താത്താക്കൊരു (താത്തഅദ്ദേഹത്തിന്റെ ഭാര്യ)  അസ്വസ്ഥത. വീടുപണികളിലൊന്നും ശ്രദ്ധയില്ല. ഇടക്കിടെ തലവേദനീം ശ്വാസം മുട്ടൂം...! പങ്കജാക്ഷന്‍ ഡാക്ടറെ കാണിച്ചു. ഒരു കൊറവൂല്ല. ശിവദാസന്‍ ഡാക്ടറുടടുത്തൂം പോയി. ന്നിട്ടും അങ്ങനെത്തന്നെ..'

'അതിന് ഞാന്‍ അവിടെ ഭക്ഷണം കഴിക്കാന്‍ വന്നിട്ടെന്താ കാക്കേയ്..? :) '

'കുട്ട്യേ, അതല്ല. ഒരു പേദോം (ഭേദം) കാണാഞ്ഞിട്ട് ഞാനിന്നലെ മറ്റേ ഇയ്യാളെ കണ്ടു. (മേലാറ്റൂരിനടുത്തുള്ള ഒരു മന്ത്രവാദിയുടെ പേരും പറഞ്ഞു.) ഓളെ മേത്ത് എന്തോ കേറീക്ക്ണൂന്നാ മൂപ്പര് പറയ്‌ണെ...!'

സാധുവിന്റെ മുഖം വല്ലാതായി... പാവം!

'ന്നിട്ട് ..?'

'മൂപ്പര് ഒരു എഴുത്തും കൊറച്ച് സാധനങ്ങളുമൊക്കെ തന്നിട്ടുണ്ട്. അതെന്തൊക്കെ ചെയ്യണമെന്ന് അതിലെഴുതീട്ട്ണ്ട്. ഇച്ച് വായിക്കാനറീലാ. അറബീലാ... അതൊന്നു പറഞ്ഞുതരാനാ അന്നെ വിളിക്ക്‌ണെ...! ന്റുട്ടി  ദ് ആരോടും പറേണ്ടട്ടാ...'

ഉള്ളില്‍ ചിരിയും സങ്കടവുമൊക്കെയുണ്ടെനിക്ക്. ഒന്നും പുറത്തുകാണിക്കാതെ ഞാന്‍ തലയാട്ടി. സംഭവമെന്തെന്ന് കാണാനും അറിയാനുമുള്ള കൗതുകത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

 ഇത്ത അകത്തൊരു കട്ടിലില്‍ കിടക്കുന്നുണ്ട്. ശ്വാസം മുട്ടല്‍ കഠിനമാണെന്നു തോന്നുന്നു. വലിവ് വല്ലാതെയുണ്ട്. ഞാന്‍ വരാന്തയിലൊരു കസേരയിലിരുന്നു.

അകത്തേക്കു പോയ ഇക്ക ഒരു സഞ്ചിയുമായി എന്റെ അടുത്തേക്കുവന്നു. അതു തുറന്നുനോക്കിയപ്പോള്‍ ഒരു ചെറിയ മണ്‍കുടം. അത് ഭദ്രമായി മൂടിയിട്ടുണ്ട്. കൂടെ ഒരു ലിസ്റ്റും അതില്‍ 'ചൊല്ലാനും ചെയ്യാനു'മായി ഏറെ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പല പ്രാവശ്യം പാരായണം ചെയ്യാനും മറ്റും എഴുതിയിട്ടുണ്ട്. ലിസ്റ്റില്‍ പറയുന്ന എല്ലാ കുണ്ടാമണ്ടികളും (ഹെന്റമ്മോ, അതൊക്കെ പറയാന്‍ എന്നെക്കൊണ്ട് വയ്യ.. :/ ) ചെയ്ത് കഴിഞ്ഞ് ഈ കുടത്തിലേക്ക് ഇത്തയുടെ ശരീരത്തിലുള്ള 'ഡാഷി'നെ ആവാഹിച്ചെടുക്കുന്നതിന്റെ രൂപമാണതിലെ ചുരുക്കം. കുടം തുറന്ന് നോക്കിയപ്പോള്‍ അതില്‍ ചുരുട്ടിമടക്കി വെളുത്ത നൂലുകൊണ്ട് കെട്ടിക്കൂട്ടിയ കുറേ കടലാസു കഷ്ണങ്ങള്‍...! ഇക്കയറിയാതെ അതിലൊന്ന് എടുത്ത് തുറന്നുനോക്കിയ ഞാന്‍ ഞെട്ടിപ്പോയി!!! അതിലെഴുതിയിരിക്കന്നതെന്താണെന്നോ..! ഹോ...!!! വല്ലാത്ത സംഭവം തന്നെ! :/ അതില്‍ ഇംഗ്ലീഷില്‍ നാലു പ്രാവശ്യം വലിയ അക്ഷരത്തില്‍ 'ONIDA' എന്നെഴുതിയിട്ടുണ്ട്..!!! :D

ഞാന്‍ ഇക്കയെ വിളിച്ച് ഒരൊന്നര മണിക്കൂര്‍ പറഞ്ഞ് പാറ ചേറാക്കി, കണ്ടം കുണ്ടാക്കി :) എന്നെക്കൊണ്ട് കഴിയുന്നതുപോലെ ഈ തട്ടിപ്പിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തു. 'ONIDA' കണ്ടപ്പോള്‍ അടുത്ത കടലാസില്‍ ഫിലിപ്‌സോ വീഡിയോകോണോ ഒക്കെയുണ്ടാവുമെന്ന് തോന്നിയ കൗതുകത്തില്‍ ബാക്കിയുള്ള കടലാസുകളും തുറന്നു നോക്കി. :P ഭാഗ്യം! അതില്‍ പക്ഷേ, കുറേ തിരിച്ചും മറിച്ചും എഴുതിയ അറബിപോലുള്ള കുറേ വരയും കുറികളുമായിരുന്നു. കുറച്ചുപണിപ്പെട്ടെങ്കിലും അദ്ദേഹത്തില്‍ നിന്ന് ആ കൂടോത്രകുംഭം പിടിച്ചുവാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞ് കാര്യത്തിന്റെ ഗൗരവം ധരിപ്പിച്ചു. ഇത്തയെ ഞാനും കൂട്ടുകാരനും ഇക്കയും അന്നുതന്നെ അവന്റെ വണ്ടിയില്‍ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യഹോസ്പിറ്റലിലെത്തിച്ചു.  ഈ വകയില്‍ ഹോസ്പിറ്റലില്‍ ചെലവായത് ചെറിയൊരു സംഖ്യയായിരുന്നു. മന്ത്രവാദിക്ക് കൊടുത്തതാവട്ടെ  അതിന്റെ ഇരട്ടിയുടെ ഇരട്ടിയും!

ഇത്തയുടെ അസുഖം ഇപ്പോള്‍ ഭേദപ്പെട്ടു. ഒരു ജിന്നും അവരുടെ ശരീരത്തിലില്ല. വലിവിനു ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിന്റെയും  ദൈവത്തോട് അഞ്ചുനേരം മനമുരുകി പ്രാര്‍ത്ഥിച്ചതിന്റെയും ഫലമായി ആസ്ത്മയ്ക്കു ശമനമായി.

കൂണുപോലെ മുളച്ചുപൊന്തുന്ന മേല്‍പറഞ്ഞരീതിയിലുള്ള  തട്ടിപ്പുകേന്ദ്രങ്ങളെ നാമാവശേഷമാക്കാനും മന്ത്രവാദീ ക്രിമിനലുകളെ നിയമത്തിന്റെ മുമ്പിലേക്കെറിഞ്ഞുകൊടുക്കാനും മുസ്‌ലിം യുവാക്കള്‍ തന്നെ സംഘടിച്ചാലേ ഇനി പരിഹാരമുണ്ടാവുകയുള്ളൂ. അറിയുക, നമ്മുടെ പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും ദിക്‌റുകളും സ്വലാത്തുകളുമൊക്കെയാണ് ഈ വ്യാജന്മാര്‍ അവരവരുടെ സൗകര്യത്തിന് ദുരുപയോഗപ്പെടുത്തുന്നത്. പ്രവാചകന്‍ ഇഷ്ടപ്പെട്ട, ശ്രേഷ്ഠമെന്നോതിയ തൂവെള്ള വസ്ത്രത്തിന്റെയും തലപ്പാവിന്റെയും പരിശുദ്ധിയെയാണീ ക്രിമിനലുകള്‍ കളങ്കപ്പെടുത്തുന്നത്. പ്രിയ സ്‌നേഹിതരേ, ഉറക്കം വിട്ടുണരാന്‍ സമയമായി.

മുസ്‌ലിം സമൂഹത്തിന്റെ ഉത്ഥാനത്തിനും പുരോഗതിക്കും അവരെ ധാര്‍മികമായി ഉയര്‍ത്താനും വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തിലുള്ളയത്ര ഇന്ന്  ലോകത്തെവിടെയും കാണുകയില്ല. മൂത്ത സംഘടനകളും അവയുടെ യൂത്ത് ഘടകങ്ങളും യൂത്തിനും താഴെ മൂക്കളയൊലിപ്പിച്ചുനടക്കുന്ന കൊച്ചുങ്ങള്‍ക്കുവരെ സംഘടനകളുള്ള നമ്മുടെ മൂക്കിനുതാഴെയാണ് മന്ത്രവാദത്തിന്റെ പേരില്‍ കൊലപാതകം വരെ നടക്കുന്നതെന്നുപറയുമ്പോള്‍ എവിടെക്കൊണ്ടുപോയാണ് നാം നമ്മുടെ തലപൂഴ്ത്തുക!? ഈ 'ജീര്‍ണതയ്‌ക്കെതിരെ ജിഹാദ്' നടത്താന്‍ മതസംഘടനകള്‍ക്കിപ്പോള്‍ കഴിയുന്നില്ലേ...? അതോ വീണുകിട്ടുന്ന സമയമത്രയും  നാമിങ്ങനെ പരസ്പരം കലഹിച്ചും തമ്മില്‍ത്തല്ലിയും നിസ്സാര കാര്യങ്ങളുടെ പേരില്‍ പോലും രക്തച്ചൊരിച്ചിലുണ്ടാക്കിയുമുള്ള 'ഒരു സംഘടന വളര്‍ത്തല്‍' മതിയോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചില്ലേ...!?
((((((((((((((((((((((((( Facebook )))))))))))))))))))))))))))


ചിത്രം: ഗൂഗ്‌ളിനോട് കടപ്പാട്