11.9.12

മാപ്പിളപ്പാട്ടുകള്‍

റിയാസ് ടി. അലി .

മാപ്പിളപ്പാട്ടുകള്‍ക്കിത് സുവര്‍ണ്ണകാലം. ജാതി, മത, വര്‍ണ, ഭാഷ, ദേശാന്തരങ്ങള്‍ക്കുമപ്പുറം മാപ്പിളപ്പാട്ട് എത്തിനോക്കിയെന്നതാണ് വാസ്തവം. കേവല അറബിമലയാള ലിപിയില്‍ പലയിടങ്ങളിലായി ഉറങ്ങിക്കിടന്ന കൃതികള്‍ മാപ്പിളപ്പാട്ടിന്റെ വ്യത്യസ്തതയും ശൈലീമാസ്മരികതയും രചനാവൈഭവവും കൊണ്ട് പില്‍കാലത്ത് തിരിച്ചറിയപ്പെട്ടു. കണ്ടെടുക്കപ്പെട്ടവയിലധികവും വെളിച്ചം കണ്ടു.

കണ്ടെടുക്കപ്പെട്ടവയില്‍ പ്രഥമമെന്നവകാശപ്പെടാവുന്ന മുഹ്‌യിദ്ദീന്‍ മാല കോഴിക്കോട് ഖാസിയും അറബിമലയാള ഭാഷാ കവിയും ഗ്രന്ഥകാരനുമായിരുന്ന ഖാളി മുഹമ്മദിനാല്‍ രചിക്കപ്പെട്ടതും ഇസ്‌ലാമിക പണ്ഡിതവരേണ്യനും സൂഫിവര്യനുമായിരുന്ന ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെക്കുറിച്ചുള്ള അപദാനങ്ങളുമാണ്. 1607 ലാണ് ഇതു രചിക്കപ്പെട്ടത്. എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം എഴുതുന്നതിനു തൊട്ടുമുമുമ്പുള്ള കാലഘട്ടം. വരമൊഴിയേക്കാള്‍ വാമൊഴിക്കു പ്രാധാന്യം നല്‍കിയാണ് കവി ഇതിനെ അവതരിപ്പിച്ചത്. തമിഴ്ചുവയുള്ള വരികളും ഇതില്‍ യഥേഷ്ടം. തമിഴ് പുലവന്മാരുടെ സ്വാധീനമാണ് അതിന്റെ പിന്നിലുള്ള ഘടകമെന്ന് പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അറബിത്തമിഴില്‍ രചിക്കപ്പെട്ട 'മുഹ്‌യിദ്ദീന്‍ ആണ്ടവര്‍ മാലൈ'എന്നകൃതിയിലൂടെ പുലവന്മാര്‍ ഇസ്‌ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നുവെന്നു ചരിത്രം.

അറബിമലയാള പദ്യരചനാരീതി പലഘട്ടങ്ങളിലും മണിപ്രവാളരീതിയായി കാണാം. മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ മാപ്പിളമഹാകവികളുടെ കൃതികള്‍ സങ്കരഭാഷകളിലാണ് വിരചിതമായത്. അറബി, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട, പാര്‍സി, മലയാളം തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ കോര്‍ത്തിണക്കിയ കാവ്യങ്ങളാണ് മാപ്പിളപ്പാട്ടുകളിലിപ്പോഴും ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നത്. ഹാസ്യസാമ്രാട്ട് കുഞ്ഞായിന്‍ മുസ്‌ലിയാര്‍, ഖാസി മുഹമ്മദ്, ഇച്ചമസ്താന്‍ തുടങ്ങിയ കവികളും യഥേഷ്ടം രചനകള്‍ മലയാളത്തിനു നല്‍കി.

മോയിന്‍ കുട്ടി വൈദ്യര്‍ (1857- 1891) എന്ന ഇതിഹാസം മാപ്പിളപ്പാട്ടിന്റെ ഗതിതന്നെ മാറ്റി. മുസ്‌ലിം നവോത്ഥാന കവികളില്‍ പ്രശസ്തനായിരുന്ന മഹാകവി ബദര്‍, ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകള്‍, ബദ്‌റുല്‍ മുനീര്‍- ഹുസ്‌നുല്‍ ജമാല്‍ പ്രണയകാവ്യം തുടങ്ങിയവകൊണ്ടു തന്നെ ജനമാനസങ്ങളില്‍ മായ്ക്കപ്പെടാനാവാത്ത ഇടം നേടി. മാപ്പിളപ്പാട്ട് രംഗത്ത് ഇദംപ്രഥമമായി ശാസ്ത്രീയവും പരിപൂര്‍ണ വ്യവസ്ഥയോടും കൂടി ആക്ഷരവൃത്തങ്ങള്‍ ആവിഷ്‌കരിച്ചത് വൈദ്യരാണ്. ബദര്‍ പടപ്പാട്ടിലെ ആയുധവര്‍ണനയും ബദ്‌റുല്‍ മുനീറിലെ സ്ത്രീസൗന്ദര്യവര്‍ണനയും വൈദ്യരുടെ താളബോധത്തിനും രചനാനൈപുണ്യത്തിനും ഉത്തമോദാഹരണങ്ങളാണ്. 1964 ല്‍ പുറത്തിറങ്ങിയ ആയിഷ എന്ന മലയാള സിനിമയില്‍ വൈദ്യരുടെ 'പൂമകളാണേ ഹുസ്‌നുല്‍ ജമാല്‍ ' എന്ന സുന്ദരഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.സുശീലയാണ് ഗാനം ആലപിച്ചത്. കൂടാതെ ഓളവും തീരവും (1970), മരം (1973), 1921 (1988) തുടങ്ങി പല ചിത്രങ്ങളിലും ഉള്‍പ്പെടുത്തിയ വൈദ്യര്‍ ഗാനങ്ങള്‍ ചലച്ചിത്രങ്ങളുടെ മുഖശ്രീ കൂട്ടിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കേവലം മുപ്പത്തഞ്ച് വയസ്സിനുള്ളില്‍ വൈദ്യര്‍ തീര്‍ത്ത മാപ്പിളപ്പാട്ടിന്റെ സുവര്‍ണകൊട്ടാരം ഇന്നും ജനമനസ്സില്‍ തലയുയര്‍ത്തി തന്നെ നിലനില്‍ക്കുന്നു. മാപ്പിളപ്പാട്ട് പ്രേമികളുടെ നിരന്തരമായ ആവശ്യത്തില്‍ നിന്നുയര്‍ന്നതാണ്‌ കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം .

1950 കള്‍ക്കു ശേഷം ഭാസ്‌കരന്‍ മാഷിന്റെയും രാഘവന്‍ മാഷിന്റെയും ബാബുരാജിന്റെയുമൊക്കെ കരസ്പര്‍ശമേറ്റതോടെയാണ് മാപ്പിളപ്പാട്ടുകള്‍ ജനകീയമാകുന്നത്. നീലക്കുയില്‍ പോലെയുള്ള ചലച്ചിത്രങ്ങളില്‍ മാപ്പിളപ്പാട്ട് പരീക്ഷിക്കപ്പെടുമ്പോള്‍ ജനങ്ങളിത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ വളരേയധികം മാനസികസംഘര്‍ഷമുണ്ടായിരുന്നുവേ്രത പിന്നണിപ്രവര്‍ത്തകര്‍ക്ക്.

വര്‍ഷങ്ങള്‍ക്കു മുമ്പ് നീലക്കുയില്‍ ചിത്രീകരണവേള. ചിത്രത്തിന്റെ നിര്‍മാതാവ് ടി.കെ. പരീക്കുട്ടി സാഹിബാണ്. ഭാസ്‌കരന്‍മാഷിന്റെ സുവര്‍ണലിപികളിലൂടെ മലയാളത്തിനു ലഭിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഗാനമാണ് ചിത്രീകരിക്കുന്നത്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയെ നോക്കി ഒടുവില്‍ തന്നെ സങ്കടപ്പുഴയുടെ നടുവിലാക്കല്ലേ എന്ന് കേഴുന്ന കാതരനായ കാമുകനെയാണ് ക്യാമറയില്‍ പകര്‍ത്തുന്നത്. അന്നത്തെ മുസ്‌ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടം വെച്ചുപോകുന്ന രംഗം. ഇതു കണ്ടപ്പോള്‍ പരീക്കുട്ടി സാഹിബിന് ആധിയായി. 'നിങ്ങളെന്തു ഭ്രാന്താണീ കാണിക്കുന്നത്.? എനിക്കിനിയും കൊച്ചിയില്‍ ജീവിക്കണം. ഇതെങ്ങാനും സ്‌ക്രീനില്‍ കണ്ടാല്‍ ജനങ്ങള്‍ സക്രീന്‍ കുത്തിക്കീറും, എന്റെ പൊരയ്ക്ക് തീയും വെക്കും.' ഭാസ്‌കരന്‍ മാഷും രാമുകാര്യാട്ടും സമാധാനപ്പെടുത്തിയിട്ടാണ് ഉള്ളില്‍ കനലുമായി ആ രംഗം ചിത്രീകരിച്ചതും നീലക്കുയില്‍ തിയേറ്ററിലെത്തിച്ചതുമത്രേ. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിച്ച ആദ്യ ദിവസം ഈ രംഗം കണ്ടപ്പോള്‍ ആളുകള്‍ ഹസ്താരവം മുഴക്കി. അപ്പോഴാണ് പരീക്കുട്ടി സാഹിബിനു ശ്വാസം നേരെ വീണതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്തത്ര മാധുര്യമുള്ള വരികളാണ് ഭാസ്‌കരന്‍ മാഷിന്റെ തൂലികത്തുമ്പിലൂടെ പിറന്നുവീണത്. രാഘവന്‍ മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട് ഗാനഗന്ധര്‍വന്‍ ശ്രീ. കെ.ജെ. യേശുദാസും മലയാളത്തിന്റെ വാനമ്പാടി ശ്രീമതി. കെ.എസ്. ചിത്രയും ശ്രീമതി. പി.സുശീലയും ആലപിച്ച മാപ്പിളപ്പാട്ടുകള്‍ ഇന്നും മലയാളിയുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കുന്നു.

എം. കുഞ്ഞിമൂസ- രാഘവന്‍ മാഷ് ടീമിന്റെ കാലം ആകാശവാണിയിലൂടെ മാപ്പിളപ്പാട്ടുകള്‍ ജനഹൃദയങ്ങളിലെത്തിച്ചു. രാഘവന്‍ മാഷിന്റെ ആകാശവാണിയിലെ ജോലി അതിനേറെ ഗുണകരമായി. കുഞ്ഞിമൂസയെ സ്ഥിരമായി ക്ഷണിച്ച് മാപ്പിളപ്പാട്ടു പ്രോഗ്രാം ചെയ്തതിന്റെ പേരില്‍ രാഘവന്‍ മാഷിന് ആകാശവാണി അധികൃതര്‍ മെമ്മോ പോലും കൊടുത്തുവത്രേ. തന്റെ ന്യായമായ വാദങ്ങള്‍ കൊണ്ട് മാഷ് പിടിച്ചുനിന്നുവെന്നാണ് കേള്‍വി. എം. കുഞ്ഞിമൂസയെപ്പോലുള്ളവര്‍ ഗ്രാമഫോണ്‍ കാലത്തു മാത്രമല്ല, ഇന്നും മാപ്പിളപ്പാട്ടു സ്‌നേഹികളുടെ ഹൃദയങ്ങളിലാണ് വസിക്കുന്നത്. ഗ്രാമഫോണും ടേപ് റിക്കാര്‍ഡറുകളും റേഡിയോയുമൊക്കെ കടന്ന് ആധുനിക മീഡിയകളിലൂടെ മാപ്പിളപ്പാട്ടിന്റെ സ്വരമാധുരി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സാംസ്‌കാരിക പരിപാടികളിലും ഒരു പരിധിവരെ തനത് മാപ്പിളപ്പാട്ടുകള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, മാപ്പിളപ്പാട്ടിനെ മാപ്പില്ലാപ്പാട്ടാക്കി മാറ്റുന്ന ചില ആധുനിക മാപ്പിളപ്പാട്ടു രചയിതാക്കളും ഗായകരും മാപ്പിളപ്പാട്ടിനെ കൊഞ്ഞനം കുത്തുന്ന ചില ദുഷ് ചെയ്തികള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതു തന്നെ. മൊഞ്ച്, തഞ്ചം, കൊഞ്ചല്‍, ചുണ്ട്, ഖല്‍ബ്, മാറ്, മോറ്, പാവാട, തേന്, പാല്, ചക്കര തുടങ്ങി കുറേ പദങ്ങളും പാത്തുമ്മ, ആയിച്ച, കൈജക്കുട്ടി, പാത്തേയി തുടങ്ങി കുറേ പേരുകളും ചേര്‍ത്തുണ്ടാക്കുന്ന മാപ്പിളപ്പാട്ട് പാഷാണങ്ങള്‍ (അവരാലപിച്ചതും എഴുതിയതുമായ നല്ല ഗാനങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ) തെല്ലൊന്നുമല്ല ഈ കലാരൂപത്തിനു പേരുദോഷമുണ്ടാക്കിയത്. ഉമ്മയെ തല്ലിയാലും രണ്ടു കൂട്ടര്‍ എന്നു പറഞ്ഞതു പോലെ ഇവിടെയും സംഭവിച്ചു. മോശം ഗാനങ്ങളുടെ പിന്നാലെ കൂടാനും വിപണിയില്‍ അവ തരംഗമാക്കാനും കുറച്ചുകാലം ചിലരെയെങ്കിലും കിട്ടിയതുകൊണ്ട് അണിയറശില്‍പികള്‍ പച്ചപിടിച്ചു. അധികം വൈകാതെ തന്നെ ആ ശ്രേണിയിലുള്ള ആല്‍ബങ്ങളും പാട്ടുകളും മണ്ണിട്ടു നികത്തപ്പെട്ടു. പക്ഷേ, നല്ല പാട്ടുകള്‍ അന്നും ഇന്നും എന്നും സ്വീകാര്യവും ജനഹൃദയങ്ങള്‍ നെഞ്ചേറ്റുന്നതുമാണ്.

പി.ടി. അബ്ദുറഹിമാന്‍, ചാന്ദ്പാഷ, കെ.ടി. മുഹമ്മദ്, ടി. ഉബൈദ് , ചാക്കീരി, പുലിക്കോട്ടില്‍ ഹൈദര്‍, എം.എന്‍. കാരശ്ശേരി, എസ് .എ ജമീല്‍, കാനേഷ് പൂനൂര്‍, ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.കെ.ഗോപി, തുടങ്ങി നിരവധി ഗാനരചയിതാക്കളും പീര്‍ മുഹമ്മദ്, എ.വി. മുഹമ്മദ്, ആയിഷ ബീഗം ,മുക്കം സാജിത ,കെ ജി ,സത്താര്‍, അസീസ് തായിനേരി, റംലാബീഗം, എരഞ്ഞോളി മൂസ, വി.എം. കുട്ടി, വിളയില്‍ ഫസീല, കെ.ജെ. യേശുദാസ്, കെ.ജി. മാര്‍ക്കോസ്, എം.ജി. ശ്രീകുമാര്‍, പി. സുജാത, സിബെല്ല, കണ്ണൂര്‍ ഷരീഫ്, കണ്ണൂര്‍ സലീം, അഫ്‌സല്‍ തുടങ്ങി ശ്രേയാഘോഷല്‍ വരെയുള്ള നിരവധി ഗായകരും മലയാളത്തിന് വിവിധ മേഖലകളിലൂടെ ഏറെ മാപ്പിളപ്പാട്ടുകള്‍ സംഭാവനചെയ്തവരാണ്.
(ലേഖനം അപൂര്‍ണ്ണമാണ്, അറിയുന്ന വിവരങ്ങള്‍ പങ്കു വെക്കുമല്ലോ....)



25 comments:

  1. മോയിന്‍ കുട്ടി വൈദ്യര്‍ക്കു ഉചിതമായ ഒരു സ്മാരകം വേണം എന്ന നിരന്തര ആവശ്യത്തില്‍ നിന്ന് കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെയും മറ്റും ശ്രമ ഫലമായി അനുവദിച്ചു കിട്ടിയതാണ് മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരം ..അല്ലാതെ മാപ്പിള പാട്ടിനു ആസ്ഥാനമായി ഉയര്‍ന്നതല്ല എന്നാണ് മനസ്സിലാകുന്നത് .
    അത് പോലെ വളരെ നല്ല ഗാനങ്ങള്‍ സംഭാവന ചെയ്ത ടി. ഉബൈദ് , ചാക്കീരി , തുടങ്ങിയ നിരവധി കവികളെയും
    ആയിഷ ബീഗം ,മുക്കം സാജിത ,കെ ജി ,സത്താര്‍ തുടങ്ങിയ മാപ്പിള പാട്ട് സ്നേഹികളുടെ മനസ്സില്‍ കുടിയേറിയ ഗായകരെയും
    മാപ്പിള പാട്ടിനെ കുറിച്ച് പഠിച്ചും പഠിപ്പിച്ചും കൊണ്ടും ജീവിക്കുന്ന ബാല കൃഷ്ണന്‍ വള്ളികുന്നിനെ പോലെയുള്ളവരെയും കൂടെ സ്മരിക്കേണ്ടി യിരിക്കുന്നു

    ReplyDelete
    Replies
    1. ലേഖനം പൂര്‍ണ്ണമല്ല അഷ്‌റഫ് ജീ, അറിയുന്നത് കുത്തിക്കുറിച്ചതാണ്. കൂടുതല്‍ അറിവുകള്‍ പങ്കുവെയ്ക്കുക. ഹൃദ്യമായ നന്ദി, ഇവിടെ വന്നതിനും തിരുത്തലിനും ചേര്‍ക്കലിനുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിനും...

      Delete
  2. അത് പോലെ തന്നെ മാപ്പിള പാട്ടിനെ ജനകീയമാക്കുന്നതില്‍ വടകര കൃഷണ ദാസ് മാഷിനും വ. ടി .മുരളിക്കും ഉളള പങ്കിനെ വിസ്മരിക്കാന്‍ മലയാളിക്ക് ആവില്ല

    ReplyDelete
    Replies
    1. നന്ദി, തിരുത്തലിനും ചേര്‍ക്കലിനുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിനും...

      Delete
  3. This comment has been removed by the author.

    ReplyDelete
  4. നല്ല പോസ്റ്റ്
    നല്ല കുറേ കാര്യങ്ങളും, അഭിപ്രായവും പറഞ്ഞു, ഇന്ന് മാപ്പിളപാട്ട് പുതിയ കുറേ പാട്ടുകാർ വന്ന് ഒന്നിനും കൊള്ളാത്ത് പാട്ടുകളാക്കി മാറ്റി എന്നത് സത്യം, പഴയ എല്ലാ നൽല പാട്ടുകളും നമ്മളിൽ മറക്കാതെ ഓർമിക്കുന്നു ...............

    ReplyDelete
  5. മനസ്സിനെ തൊട്ടുണര്‍ത്തിയിരുന്ന മാപ്പിളപ്പാട്ടുകളുടെ പ്രേതാത്മാക്കളാണിന്നത്തെ മാപ്പിളപാട്ടുകള്‍ എന്ന പേരില്‍ വരുന്ന ഐറ്റംസ്..നല്ല ലേഖനം..

    ReplyDelete
    Replies
    1. നന്ദി ശ്രീ. ഇവിടെ എത്തിനോക്കിയല്ലോ. സന്തോഷം...

      Delete
  6. നല്ല ലേഖനം... ഈ കായലരികത്തെ കഥ എനിക്ക് വളരെ ഇഷ്ടം ആയി... ആ പാട്ടിനു പിന്നില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാരുന്നോ??? എന്നാലും എനിക്ക് ഇപ്പോള്‍ ഒരു സംശയം ഉണ്ട്... താങ്കള്‍ പറഞ്ഞ പോലെ മാപ്പിളപാട്ട് എന്ന പേരില്‍ ഇപ്പോള്‍ പടച്ചുവിടുന്ന ചില കൂറ പാട്ടുകള്‍ അതും പെണ്ണിന്‍റെ പേര് വെച്ച് ഇറക്കുന്നവ ഈ കലയെ നശിപ്പിക്കുവല്ലെ??? ഇതിന് എതിരെ എന്ത് ചെയ്യാന്‍ സാധിക്കും????

    ReplyDelete
    Replies
    1. നന്ദി വിഘ്‌നേഷ്...
      അതേ, താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. നശിപ്പിക്കാനൊരുങ്ങിപ്പുറപ്പെട്ടവരോട് വേദമോതിയിട്ടു കാര്യമില്ല. എന്നാലും മാപ്പിളപ്പാട്ടു സ്‌നേഹികള്‍ നല്ലതിനെ പുണരാനും പകരാനും നുകരാനും ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം...

      Delete
  7. നന്ദി റിയാസ്‌ .........മാപ്പിള പാട്ടുകള്‍ ഒരു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായിരുന്നു.......അതിന്‍റെ ചരിത്ര പഠനം നമ്മോട്‌ പറയുന്നുണ്ട് .മാപ്പിള ഭാഷ ,എന്നും മാപ്പിള തമാശ എന്നും ചരിത്രം സാക്ഷ്യ പെടുത്തിയ ഇത്തരം വിഷയങ്ങള്‍ മാപ്പിള പാട്ട്‌ ന്റെ മലബാര്‍ന്റെ സംസ്കാരത്തോട് പറ്റിച്ചേര്‍ന്നു കിടകുന്നതണ്ണ്‍.....................;;;; ഇസ്ലാമിക ചരിത്രം എന്നതില്‍ ഉനിയ മാപ്പിളപാട്ട് കള്‍ പിന്നിട് സംസ്കാരത്തിന്റെ ഭാഗമായി തിരുകയും ചെയ്തു.... കല്യാണ സന്ധ്യകളില്‍ കോപ് കുട്ടിയ ഇത്തരം സംഗീത വിരുന്നുകള്‍ മലബാറിന്‍റെ സംസ്കാരത്തില്‍ കണ്ണും കരളുമായി...മലയാളത്തില്‍ മലബാറില്‍ മാത്രം സംസാരിക്കുന്ന ,,,,പ്രത്യക വാക്കുകള്‍ പോലും മാപ്പിള പാട്ടുകളുടെ സംഭാവനയണ്ണ്‍ .... ഉദാഹരണം ,, മോന്ജ്‌, മോഞ്ഞതി,ദുനിയാവ്,,,,,,,,,,,,,,അത്തരത്തില്‍ ഒരു പാട് വാക്കുകള്‍ക്ക് കേരളകരയില്‍ മാത്രം അറിയപെടുകയുണ്ടായി.... ഇത്തരത്തില്‍ മാപ്പിള പാട്ടുകളും ,സംസ്കാരത്തെയും , ഒരുപാട് ലേഖനങ്ങള്‍ പഠന വിഷയമാകേണ്ടത് തന്നെ.......ഈ മഹാനിയ സംസ്കാരത്തെ നിരര്‍ത്ഥക മാക്കുന്ന ഇപോഴുള്ള മാപ്പിള പാട്ടുകള്‍ എന്നാ വകസപെടുന്നവ ..മനസിനെ തെല്ലോനല്ല വേദനികുന്നത്........പാശ്ചാത്യ സംസ്കാരത്തിന്റെ വിഡ്ഢിത്തങ്ങളെ മാത്രം വിഷയമാക്കി.......രചന നടത്തുകയും മുളുകയും ചെയുന്നവര്‍ സംസ്കാരത്തിന്റെ കൊലയാളികളെ യണ്ണ്‍...,,, സംഭാവന ചെയുനത്.........വിണ്ടും എഴുതുക ...ഒരു പാട് നന്ദി

    ReplyDelete
  8. ഇന്നത്തെ മാപിള പാട്ട് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു ,,ഇനിയും അറിവുകള്‍ പങ്കു വെക്കാന്‍ കഴിയട്ടെ റിയാസിന്

    ReplyDelete
  9. നല്ല അറിവു പകരുന്ന ഇത്തരം പോസ്റ്റുകൾ ഇനിയും പോരട്ടെ.

    ReplyDelete
  10. മാപ്പിള പാട്ട് ചരിത്രത്തെ കുറിച്ച് വലിയ ഐടിയ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഒരു പാട് കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇന്നത്തെ ആഭാസ പാട്ടുകളെ മാപ്പിള പാട്ടായി വ്യാഖ്യാനിക്കുന്നത് നിരോധിക്കുന്ന ഒരു നിയമം ആണ് വേണ്ടത്. സെന്‍സര്‍ ബോര്‍ഡ് പോലെ ഒന്ന് വരണം - മാപ്പിളപ്പാട്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കാന്‍ . അല്ലെങ്കില്‍ ഇനിയും പല മസാലപാട്ടുകളും മാപ്പിള പാട്ടിന്റെ അക്കൌണ്ടില്‍ മുതലെടുപ്പ് നടത്തുകയും, മാപ്പിളപ്പാട്ട് മേഖലയുടെ തകര്‍ച്ചക്ക് അത് കാരണമാക്കുകയും ചെയ്യും.

    ReplyDelete
    Replies
    1. സത്യമാണ് അബ്‌സര്‍ക്കാ... മാപ്പിളപ്പാട്ട് മേഖലയില്‍ ഒരു സെന്‍സര്‍ ബോര്‍ഡ് അനിവാര്യം തന്നെയാണ്. നമ്മുടെ മ ഗ്രൂപ്പിലെ അശ്‌റഫ് സല്‍വ സൂചിപ്പിച്ച പോലെ തെള്ളപ്പാട്ട് എന്ന ഒരു ഇനം തന്നെ മാപ്പിളപ്പാട്ടിലുണ്ടായിട്ടുണ്ട്. പഴയ കാലത്തെ നിലവാരമുള്ള പാട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ വാളെടുത്തവനൊക്കെ പടനായകന്‍ എന്ന നിലയിലേക്കാണ് ഇന്നത്തെ ചില രചയികതാക്കളുടെയും ഗായകരുടെയും പോക്ക്. ഇതിനു കടിഞ്ഞാണിടാത്തപക്ഷം നല്ലൊരു ഗാനശാഖയെ ഇവരൊക്കെക്കൂടി കുളംതൊണ്ടുക തന്നെ ചെയ്യും...

      Delete
  11. മാപ്പിള പാട്ടിന്റെ പാരമ്പര്യം നന്നായി എഴുതിയിട്ടുണ്ട്.മാപ്പിളപ്പാട്ട് ഒരു സംസ്ക്കാരം ആയിരുന്നു എന്ന് മനസ്സിലാക്കാതെ അതിനെ വികലമാക്കുന്നവര്‍ അവര്‍ ചെയ്യുന്ന തെറ്റ് മനസ്സിലാക്കുന്നില്ലല്ലോ എന്നതാണ് വിഷമം.. കുറെ പുതിയ അറിവുകള്‍ .. നന്ദി

    ReplyDelete
    Replies
    1. നന്ദി നിസാര്‍ജീ.. ഇവിടെ വന്നതിനും കൂടിയതിനും അഭിപ്രായം ചൊല്ലിയതിനും..

      Delete
  12. വിശദമായ വിവരണം. നന്നായിട്ടുണ്ട്

    ReplyDelete
  13. മണിമുത്ത് മാരൻ നാളിൽ വരുന്നുണ്ട്.
    ഇങ്ങനെ തുടങ്ങുന്ന ഒരു പഴയ മാപ്പിളപ്പാട്ട് അപ്രതീക്ഷിതമായി കേൾക്കാനിടയായി. പക്ഷേ Net ൽ തപ്പിയപ്പോൾ കിട്ടിയില്ല.. നിങ്ങ ടു ടെ കലക്ഷനിൽ ഉണ്ടെങ്കിൽ MP3 ഈ നമ്പറിൽ 9526003901 ൽ whatsapp ചെയ്തു

    ReplyDelete
  14. ഫൈസൽ കൻമനം (അബൂ കെൻസ

    കാലത്തിനനുസരിച്ച് പൈതൃകങ്ങളെ മാറ്റിപ്പണിയാൻ നടത്തുന്ന വലിയ കുപ്പായക്കാരുടെ കുരുട്ടു ബുദ്ധി പേടിപ്പെടുത്തുന്നതാണ്

    ReplyDelete
  15. നന്ദി റിയാസ് 5000 ത്തോളം മാപ്പിളപ്പാട്ട് എഴുതിയ ബാപ്പു വെള്ളിപ്പറമ്പ് പോലോത്തവരുടെ ലിസ്റ്റ് കൂട്ടിയിരുന്നെങ്കിൽ വളരെ ഉപകാരം ഗായകരെക്കാൾ എഴുത്തുകാർക്ക് മുൻഗണന നൽകേണ്ടതില്ലെ
    മാപ്പിളപ്പാട്ട് രചന രംഗത്ത് പരിശീലനങ്ങൾ വ്യാപകമാക്കേണ്ടതുണ്ട് ''തല കുത്തനെ " വന്ന പാട്ടുകൾക്ക് പകരം തനത് മാപ്പിളപ്പാട്ടുകൾ പ്രചരിപ്പിക്കേണ്ടതുണ്ട്

    ReplyDelete