31.10.12

ദര്‍ശന ടി. വി ഇ-ലോകം promo


30.10.12

വയല്‍


29.10.12

നവാസാക്ക ..


കൂടാരങ്ങള്‍ നിര്‍മിച്ച് ആളെ മയക്കുന്ന
ഗ്ലാമര്‍ താരം മ്മടെ നവാസാക്ക ..

25.10.12

മാരിയത്ത്‌

     മാരിയത്ത്...
          മാരിയായ് വരി പെയ്തിറങ്ങിയ സുഗന്ധം
          മാരിവില്ലായ് വര വര്‍ണം വിരിയിച്ച വസന്തം
          തളരാത്ത മാനസത്താല്‍ നേടിയ സ്ഥൈര്യം
          തളര്‍ന്ന പാദങ്ങളോടു പോരാടിയ ധൈര്യം

     മാരിയത്ത് ...
          വേദന മറന്നു കോര്‍ത്തെടുത്തു സര്‍ഗമാല്യം
          വേധ്യം മറക്കാതെയാര്‍ജിച്ചെടുത്തു ജീവകാവ്യം
          സുസ്‌മേരയായ് നെയ്‌തെടുക്കുന്നു ആലേഖ്യം
          സുകൃത വൈഭവം മാറ്റിനിര്‍ത്തുന്നു വൈചിത്യം

14.10.12

ഫസ്‌ലുല്‍ ഹഖ്‌ (കുഞ്ഞാക്ക)


'ഫോട്ടോഷോപ്പി' എന്ന ബ്ലോഗിന്റെ ഉടമ.
ഫോട്ടോഷോപ്പ് മലയാളത്തില്‍ പഠിപ്പിയ്ക്കുന്ന 
മുഖപുസ്തക കൂട്ടായ്മയുടെ അധിപന്‍ .
കൂട്ടുകാര്‍ക്കിടയില്‍ കുഞ്ഞാക്കയെന്ന പേരില്‍
പ്രസിദ്ധനായ ഫസ്‌ലുല്‍ ഹഖ്‌

13.10.12

വിധി



നഗരത്തിലെ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ ഈ മുടിഞ്ഞതിരക്കുള്ള ബസ്സില്‍ കയറിയപ്പൊഴേ സ്വയം പ്രാകാന്‍ തുടങ്ങിയതാണ്‌... വേണ്ടീലായിരുന്നു... ഇന്നിനി മൂന്ന്‌ മൂന്നര മണിക്കൂര്‍ എങ്ങനെ കഴിച്ചുകൂട്ടാനാണാവോ റബ്ബേ വിധി...! സ്‌കൂള്‍ വിടുന്ന സമയമായതിനാല്‍ ഇനി പറയുകയും വേണ്ട. വിദ്യാര്‍ഥികള്‍ കൂടി ഇതില്‍ കയറിയാലുള്ള അവസ്ഥയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. അല്ലെങ്കിലേ സൂചികുത്താനിടമില്ല. ഇനി ബസ്സ്‌ നീങ്ങിത്തുടങ്ങി ഒന്ന്‌ രണ്ട്‌ സഡന്‍ബ്രേക്കിട്ടാലേ ഒന്ന്‌ സെറ്റായിക്കിട്ടൂ...അതുവരെ ഈ 'കുഞ്ഞിരായിന്‍ കുടുക്കി'ല്‍ തന്നെ താന്‍ കഴിയണമല്ലോ.....
ഓരോന്നോര്‍ത്തും അസ്വസ്ഥത പ്രകടിപ്പിച്ചും വലിയൊരു ബാഗും തോളിലേറ്റി അങ്ങനെ നില്‍ക്കുമ്പോള്‍ ബസ്സ്‌ ഒന്നിളകി. പിന്നെ ഒന്ന്‌ മുരണ്ടു. പോവാനുള്ള മണിയും മുഴങ്ങിയപ്പോള്‍ ആടിയുലഞ്ഞ്‌ സ്‌റ്റാന്‍ഡില്‍ നിന്ന്‌ ശകടം നീങ്ങിത്തുടങ്ങി.
" ഏ....യ്‌ .... പോവല്ലേ പോവല്ലേ ...ആള്‌.... കൂയ്‌... ആള്‌ കയറാന്‌ണ്ട്‌...." പിന്നില്‍ നിന്നു കുറേ യാത്രക്കാരുടെ ഒന്നിച്ചുള്ള സ്വരം. വണ്ടി ഒന്ന്‌ മുക്കിമുക്കി നിന്നു. 25 വയസ്സു തോന്നിക്കുന്ന ചെറുപ്പക്കാരന്റെ കൈയും പിടിച്ച്‌ ഒരു വൃദ്ധന്‍ ബസ്സിനു നേരെ ഓടിവരുന്നു... യാത്രക്കാര്‍ മുറുമുറുപ്പു തുടങ്ങി. "ഈ തെരക്കിനിടീല്‍ അതും കൂട്യേ വേണ്ടു.. ങ്ങള്‌ ബണ്ടിട്‌ക്കിന്‍ ഡൈവറേ...." ഒരാളുടെ ശബ്ദം അങ്ങനെയായിരുന്നു. എന്റെയും ആഗ്രഹം മറിച്ചല്ലായിരുന്നു. ഞാനും അയാളെ പിന്താങ്ങിക്കൊണ്ടു ചിരിച്ചു....
അവര്‍ ബസ്സില്‍ കയറിയയുടന്‍ വീണ്ടും മണിമുഴങ്ങി. ബസ്സ്‌ നീങ്ങിത്തുടങ്ങി. പിന്നില്‍ നിന്ന്‌ ഇനിയാരും വിളിക്കാതിരുന്നാല്‍ മതിയായിരുന്നുവെന്ന്‌ മനസ്സ്‌ പറഞ്ഞു....
"ഉപ്പാ..... ഔ... അടിപൊളി...! സൂപ്പര്‍ ബസ്സ്‌ ....." വൈകിക്കയറിയ വൃദ്ധന്റെ കൂടെയുള്ള യുവാവിന്റെ ഉറക്കെയുള്ള, സന്തോഷത്തോടെയുള്ള കമന്റ്‌... കൂടെ വെളുക്കെ ചിരിക്കുന്നുമുണ്ട്‌്‌ അവന്‍....
ലെവനെന്താ ബസ്സ്‌ ആദ്യായിട്ടു കാണുകയാണോ.... ഹയ്‌..! കൊച്ചുകിടാങ്ങളെപ്പോലെ....? എല്ലാവരേയും പോലെ ഞാനും ചിന്തിച്ചു.
ഉപ്പ തലയാട്ടി അവന്റെ ആഹ്ലാദം മനസ്സിലുള്‍ക്കൊണ്ട്‌ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു....
വണ്ടി വീണ്ടും നീങ്ങി.
ബസ്സിന്റെ കമ്പിയില്‍ 'തൂക്കാന്‍ വിധിക്കപ്പെട്ട' ഞാനടക്കമുള്ളവര്‍ ആകെ അസ്വസ്ഥരാണ്‌. സൗഹൃദം അന്യം നിന്നു പോവുന്ന ഇക്കാലത്ത്‌ ആരും ആരെയും പരിചയപ്പെടാനും സംസാരിക്കാനുമൊന്നും തുനിയാത്തതിനാല്‍ ബസ്സിനുള്ളില്‍ മൂകത തന്നെ.... അതിനെ ഭഞ്‌ജിച്ചുകൊണ്ട്‌ "പ്പാ ..... ആന. ഹയ്യടാ എനിക്ക്‌ വയ്യ.... ആന.. ആന...."
ചെറുക്കന്‍ ഒച്ചയിട്ടു. റോഡ്‌ സൈഡിലൂടെ രണ്ടു പാപ്പാന്മാര്‍ ഒരു അനയുമായി പോകുന്നുണ്ട്‌. ഒരു ആനയെക്കണ്ടതിന്‌ ഇത്രയും ചാടിക്കളിക്കണോ... എല്ലാവര്‍ക്കും ശരിക്കും ചിരിപൊട്ടി. ചെറുപ്പക്കാരന്‍ അതൊന്നും ഗൗനിക്കാതെ കരഘോഷത്തോടെ വീണ്ടും തുടര്‍ന്നു ... "ആന ... ആന ...." അപ്പോഴും ആ പിതാവ്‌ മോനെ പ്രോത്സാഹിപ്പിച്ച്‌ അവന്റെ ആഹ്ലാദത്തില്‍ പങ്കു ചേര്‍ന്നു. കൂടെ യാത്രക്കാരെയൊക്കെ നോക്കി ദയനീയമായ ഒരു ചിരിയും പാസാക്കി.
"അപ്പോ... തന്തയ്‌ക്കു കൊഴപ്പൊന്നൂല്ല... ചെറുക്കന്റെ ഒരു പിരി ലൂസാ....അതുറപ്പാ...." ഒരു യാത്രക്കാരന്‍ അങ്ങനെയാണ്‌ പറഞ്ഞത്‌....
ഇടക്കിടെ നിര്‍ത്തിയും നാലാളെ ഇറക്കിയും അഞ്ചാളെക്കയറ്റിയുമൊക്കെ വണ്ടി മുന്നോട്ടു നീങ്ങി....
യുവാവ്‌ എന്തൊക്കയോ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.
ചിരിക്കുന്നു...
ഇടക്കു കരയുന്നു...
കണ്ണീര്‍ തുടക്കുന്നു....
എല്ലാറ്റിനുമൊപ്പം പിതാവും പങ്കു ചേരുന്നുണ്ട്‌....
ഫറോക്ക്‌ പാലത്തിനു മീതെ വണ്ടിയെത്തി... ശാന്തസുന്ദരമായി ഒഴുകുന്ന ഫറോക്ക്‌ പുഴയുടെ മുകളില്‍ കൂടിയുള്ള യാത്ര....
ആ സൗന്ദര്യം തല പുറത്തേക്കിട്ടുകൊണ്ടു തന്നെ പലരും ആസ്വദിക്കുന്നുണ്ട്‌... ചിലരൊക്കെ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്‌.
"അല്ലോഹ്‌ .... പുഴ...!!! ഉപ്പാ ..... "യുവാവിന്റെ സ്വരം പെട്ടെന്നാണുയര്‍ന്നത്‌....
ആളുകള്‍ ചിരിക്കാന്‍ തുടങ്ങി.
അങ്ങ്‌ട്‌ നോക്കിം... വെള്ളം ബര്‌ണ ബരവേ.....യ്‌" അവന്‍ നിര്‍ത്താതെ പറയുകയാണ്‌...
അതുകൂടികേട്ടപ്പോള്‍ ആളുകള്‍ക്ക്‌ സകല നിയന്ത്രണവും വിട്ടു.. എല്ലാവരും പൊട്ടിച്ചിരിച്ചു.
ആ പിതാവ്‌ ആളുകളെ നിസ്സഹായനായി നോക്കി...
അതൊന്നും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല.
അവന്‍ പിന്നെയും എന്തൊക്കെയോ പറയുന്നു.
പൊട്ടിച്ചിരിക്കുന്നു...
ആളുകള്‍ക്കിടയില്‍ അവനൊരു പരിഹാസ്യ കഥാപാത്രമായി മാറി...
തിരക്കിന്റെ അസ്വസ്ഥതയൊക്കെ ജനം മറന്നു തുടങ്ങി.
ഇപ്പോള്‍ അവന്റെ സംസാരങ്ങളും ചേഷ്ടകളും ശ്രദ്ധിക്കുകയാണവര്‍...
അവനെ കളിയാക്കി കമന്റിടാനും അവന്റെ സംസാരങ്ങള്‍ക്കു ലൈക്കാനും അവര്‍ മത്സരിച്ചു തുടങ്ങി....
അവര്‍ക്കിരിക്കാന്‍ സീറ്റ്‌ കിട്ടിയപ്പോള്‍ അവന്‍ സീറ്റിന്റെ അരികിലിരിക്കുന്നയാളോട്‌
'ചേട്ടാ ഞാന്‍ അവിടെയിരിക്കട്ടെ' എന്നാരാഞ്ഞു..
അയാള്‍ കേള്‍ക്കാത്ത പോലെ ഇരുന്നപ്പോള്‍ അവന്റെ മുഖം പെട്ടെന്നു മ്ലാനമായി....
പിതാവ്‌ ഇടപെട്ടു.
"സാറേ... മോന്‍ അവിടെയിരുന്നോട്ടെ ..... അവനീ കാഴ്‌ചകളൊക്കെ ഒന്ന്‌ കാണാനാ...."
ഇപ്പോള്‍ ആ വി.ഐ.പിക്ക്‌ ശരിക്കും കോപം വന്നു..
"അവിടെയിരുന്നാല്‍ മതി...." അയാള്‍ നെറ്റിചുളിച്ചു.
"നാശങ്ങള്‍" എന്നു പിറുപിറുത്തു.
ഇപ്പോള്‍ പിതാവിനും മകനും ഒരുപോലെ സങ്കടം വന്നു.
ആമുഖങ്ങള്‍ അത്‌ വ്യക്തമാക്കുന്നുണ്ടായിരുന്നു...
ബസ്സ്‌ വീണ്ടും നീങ്ങുകയാണ്‌.....
ഇപ്പോള്‍ കുറേ നേരമായി അവന്റെ ഉറക്കെയുള്ള സ്വരമൊന്നും കേള്‍ക്കുന്നില്ല.
ഇടക്കിടെ അങ്ങനെ തലയുയര്‍ത്തിയും തിരിഞ്ഞും മറിഞ്ഞും തല പുറത്തേക്കിട്ടുമൊക്കെ അങ്ങനെ നോക്കും....
തല പുറത്തേക്കിടുമ്പോള്‍ അരികിലിരിക്കുന്നയാള്‍ ഒന്നുകൂടി ബലം പിടിച്ചിരുന്ന്‌ തന്റെ പ്രതിഷേധം അറിയിച്ചു....
"അനുരാഗ വിലോചനനായി... അതിലേറെ...." അരികിലിരുന്ന മാന്യന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു....
യുവാവും അങ്ങോട്ടു ശ്രദ്ധിച്ചു.
മാന്യന്‍ ഫോണ്‍ എടുത്തു.
വില കൂടിയ ഒരു ഐ ഫോണ്‍....
"ഹലോ"
അയാള്‍ സംസാരിച്ചു തുടങ്ങിയതും യുവാവ്‌ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത്‌ 'ചേട്ടാ... ദാ ഇപ്പൊത്തരാം. ഒന്ന്‌ നോക്കീട്ട്‌ പ്പൊ ത്തരാട്ടോ......' എന്നു പറഞ്ഞതും അവന്റെ ചെകിട്ടത്ത്‌ ഒരു ഘനത്തിലുള്ള അടിവീണതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം...
കണ്ടു നിന്നവരൊക്കെ ഒന്നു പകച്ചു.
പിതാവിന്റെ മുഖം വിവര്‍ണ്ണമായി...
മകന്റെ മുഖം ചുവന്നതോടൊപ്പം കണ്ണുകള്‍ സജലങ്ങളായി.....
വണ്ടിക്കുള്ളില്‍ ആ അടിയെ ന്യായീകരിച്ചും എതിര്‍ത്തും സംസാരങ്ങള്‍ തുടങ്ങി....
(അമ്മയെ തല്ലിയാലും ആ തള്ളയ്‌ക്കതു വേണ്ടതാ എന്നും ചെയ്‌തതു തെറ്റായിപ്പോയെന്നും പറയാന്‍ അളണ്ടാവുമല്ലോ.....)
"ഭ്രാന്താണെങ്കില്‍ അതിനു നല്ല ചികിത്സ കൊടുക്കണം... ഇതു മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ബസ്സില്‍ കയറ്റിയിരിക്കുന്നു. നാശം.... കുറേ നേരമായി തൊടങ്ങീട്ട്‌.... വേണ്ടാ വേണ്ടാന്ന്‌ വിചാരിക്കുമ്പം ആളെ തലീല്‍ കേറുന്നോ...." അരികിലിരുന്ന മാന്യന്റെ സ്വരം ഉയര്‍ന്നു....
"എവിടുന്നു കൊണ്ടുവര്വാ തന്തേ ഈ സാധനത്തെ? ഭ്രാന്താശൂത്രീന്നാണോ...?" മാന്യന്‍ ആ പിതാവിന്റെ നേരെ തിരിഞ്ഞു കയര്‍ക്കുന്നു..
സ്വരത്തിനു ശക്തികൂടിക്കൂടി വന്നു....
കുറേ തെറികളും.....
പിതാവ്‌ പറഞ്ഞു:
"മക്കളേ.... ഇങ്ങളോടൊക്കെ ഞാന്‍ മാപ്പു ചോദിക്ക്യാ....
ന്റെ മോന്‍ കാട്ടിക്കൂട്ടിയതൊക്കെ ഇങ്ങക്ക്‌ വെര്‍പ്പ്‌ണ്ടാക്കീന്ന്‌ .... നിക്കറ്യാം...
ന്റെ കുട്ടിക്ക്‌ ഇരുപത്തിനാലു കൊല്ലായി കണ്ണുകാണൂലാര്‌ന്നു.
ജനിച്ചിട്ട്‌ ഈ ദുന്യാവെന്താന്ന്‌ ഓന്‍ കണ്ടിട്ടില്ല....
ഒര്‌ മന്‍സന്‍ ദാനം ചെയ്‌ത കണ്ണ്‌ ഫിറ്റ്‌ ചീതിട്ട്‌ ദാ... ദിപ്പൊ രണ്ടീസായിട്ടൊള്ളൂ...
ഇന്നാണ്‌ ഓന്‍ ഈ ആലം ദുനിയാവിലുള്ളതൊക്കെ കണ്ടു തൊടങ്ങീത്‌......" വൃദ്ധന്‍ ഗദ്‌ഗദ കണ്‌ഠനായി ത്തുടര്‍ന്നു.
"അതിനോന്‌ സന്തോസം വന്നപ്പോ ങ്ങനെക്കെ ആയിപ്പോയി കുട്ട്യോളേ ...."
ങ്ങള്‌ മാപ്പാക്കീം....
മന്‍സമ്മാര്‌ടെ അട്‌ത്തല്ലേ തെറ്റും സരീമൊക്കെ പറ്റൂ...
ങ്ങള്‌ പൊറുക്കിം....." അയാള്‍ പറഞ്ഞുനിര്‍ത്തി.
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... മകന്‍ ആ വൃദ്ധന്റെ ശുഷ്‌കിച്ച ചുമലിലേക്കു തല ചായ്‌ച്ചു കണ്ണുകള്‍ പൂട്ടി....
ബസ്സ്‌ ഒന്ന്‌ ആടിയുലഞ്ഞു...
വീണ്ടും വീണ്ടും മുരണ്ടു.....
പടിഞ്ഞാറെ മാനത്ത്‌ ചെഞ്ചായമണിഞ്ഞ അരുണന്‍ വിടപറയാന്‍ വെമ്പി നില്‍ക്കുന്നത്‌ ബസ്സിന്റെ അഴികളിലൂടെ കാണാം.
അതിനെയും പിന്നിലാക്കി ബസ്സ്‌ നീങ്ങുകയാണ്‌.
അപ്പോഴേക്കും റോഡ്‌ സൈഡിലെ വിളക്കുകാലുകളില്‍ മഞ്ഞനിറത്തില്‍ ബള്‍ബുകള്‍ പ്രകാശിക്കാന്‍ തുടങ്ങിയിരുന്നു.....

10.10.12

കൂട്ട്


ധൃതി



ഓഫീസിലെത്താന്‍ ടൈം ഇപ്പൊഴേ അരമണിക്കൂര്‍ വൈകി. ഇനി കുളിയും ഡ്രസ്സ്‌ ചെയ്‌ഞ്ചിംഗും മറ്റു ഒരുക്കങ്ങളുമൊക്കെ കഴിയുമ്പോഴേക്ക്‌ സമയം ഒത്തിരിയാകുമല്ലോ ദൈവമേ... അയാള്‍ ധൃതികൂട്ടി.
പെട്ടെന്നൊരു കാക്കക്കുളി പാസാക്കി. ഭാര്യ കൃത്യസമയത്തു തന്നെ ഇറങ്ങി. താനും അവളും ഒരു സ്ഥാപനത്തിലാണെന്ന വിചാരം പോലും അവള്‍ക്കില്ല. എന്താ ഒപ്പം പോയ...ാല്‍...! ഇത്തിരി നേരം കാത്തുനിന്നാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ? എന്തിനാ റിസ്‌കെടുത്ത്‌ ബസ്സില്‍ പോകുന്നത്‌? ഒരു പത്തുമിനിറ്റ്‌ കൂടി നിന്നാല്‍ ഒരുമിച്ച്‌ കാറില്‍ പോകാമല്ലോ. ഈ തലനരച്ചവന്റെ കൂടെ യാത്ര ചെയ്യാന്‍ അവളുടെ "സ്റ്റാറ്റസ്‌" അനുവദിക്കുന്നുണ്ടാവില്ല. പോട്ടെ... ഒക്കെ ഇഷ്ടം പോലെ ചെയ്യട്ടെ.!
മോനൊരുത്തനുണ്ടായിട്ടെന്താ...! അവനും അമ്മേടെ സ്വഭാവം തന്നെ വരദാനമായി കിട്ടിയിട്ടുണ്ടല്ലോ. ബൈക്കുമെടുത്ത്‌ അടിച്ചുപൊളിക്കലാണല്ലോ ഇഷ്ടവിനോദം. അതിനു പറ്റിയ കുട്ടിക്കുരങ്ങന്‍ കമ്പനികളുമുണ്ടല്ലോ. എന്താന്ന്വച്ചാല്‍ ആവട്ടെ...അയാള്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. അതിനിടയില്‍ വസ്‌ത്രങ്ങള്‍ അലമാരയില്‍ നിന്നു വലിച്ചെടുത്ത്‌ അയേണ്‍ ചെയ്‌തെന്നു വരുത്തി അണിഞ്ഞു. വാതിലുപൂട്ടി കാര്‍പോര്‍ച്ചിലേക്കോടി.കാറില്‍ കയറിയിരുന്ന്‌ ലക്ഷ്യസ്ഥാനത്തേക്ക്‌ കാറിനെ തിരിച്ചു. ഗ്രാമാന്തരീക്ഷവും കഴിഞ്ഞ്‌ പട്ടണത്തിലൂടെ വാഹനം കുതിച്ചു. വലിയ കെട്ടിടങ്ങളെയും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളെയും പിന്നിലാക്കി അതിവേഗം നീങ്ങി. ഓഫീസിലെത്തിയാല്‍ ഇനി ആ മാനേജര്‍ കൊരങ്ങന്റെ കടന്നല്‍ കുത്തിയ മോന്തയും കാണേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ ആക്‌സിലേറ്ററിനോടയാള്‍ ദേഷ്യം തീര്‍ത്തു.
തൈക്കാട്‌ ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപമെത്തി. തന്റെ മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന മരം കയറ്റിയ ലോറിയെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ അയാള്‍ പലവുരു ശ്രമിച്ചു ശ്രമം പരാജയപ്പെട്ടു. മനസ്സില്‍ എല്ലാവരോടും ദേഷ്യം. ദേഷ്യം അയാള്‍ കടിച്ചമര്‍ത്തി.
പെട്ടെന്നെന്തോ വലിയ ശബ്ദം കേട്ടു. ആക്‌സിഡെന്റു തന്നെ..! അതീ റോഡില്‍ വര്‍വ്വ സാധാരണയാണല്ലോ. തന്റെ മുമ്പിലുള്ള ലോറി ഒരു ബൈക്കുയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ലോറി നിര്‍ത്താതെ പാഞ്ഞു പോയി. അതും സര്‍വ്വസാധാരണ തന്നെ. അയാള്‍ ഒന്നു വേഗത കുറച്ചു. ബൈക്ക്‌ റോഡരികിലെ ഓടയിലേക്ക്‌ തൂങ്ങിനില്‍ക്കുന്നു. അതൊരു ബൈക്കായിരുന്നുവെന്നു തോന്നാത്തവിധം തകര്‍ന്നിരിക്കുന്നു. രക്തത്തില്‍ കുളിച്ച ഒരു മനുഷ്യശരീരം ഇത്തിരി രക്ഷക്കായി രക്തം പുരണ്ട കരങ്ങള്‍ നീട്ടി ആരോടെന്നില്ലാതെ യാചിക്കുന്നു. അപ്പോഴേക്കും ആളുകള്‍ എവിടെനിന്നൊക്കെയോ ഓടിക്കൂടുന്നുണ്ട്‌. അയാളുടെ ധൃതി കൂടി; ഹൃദയതാളമിടിപ്പും. അവിടെ ഇനിയും നിന്നാല്‍ ഇയാളെ തന്റെ വണ്ടിയില്‍ ഹോസ്‌പിറ്റലിലേക്കെടുക്കേണ്ടിവരും. ഉത്തരവാദിത്തങ്ങള്‍ തന്റെ തലയിലാവും. മിനക്കേട്‌..! എന്തിനാ വെറുതെ! എന്തിനാ എന്റെ ഡ്യൂട്ടി സമയം ഇനിയും വൈകിച്ച്‌ ആ മാനേജറെക്കൊണ്ടു പറയിപ്പിക്കുന്നത്‌.? അയാളുടെ മനസ്സിലപ്പോള്‍ പിശാച്‌ ധൃതി യുടെ രൂപത്തിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. അയാളുടെ കാലുകള്‍ ആക്‌സിലേറ്ററില്‍ ശക്തിയായി അമര്‍ന്നു. വണ്ടി മുന്നോട്ടു നീങ്ങി.
************************************
"ഓഫീസില്‍ ഒരാഴ്‌ചയായി ഒത്തിരി വര്‍ക്കുകളുണ്ടെന്നറിയില്ലേ.... അശോകിനിതൊരു സ്ഥിരം ഏര്‍പ്പാടായിട്ടുണ്ട്‌. ഞാനിതൊന്നും അറിയാഞ്ഞിട്ടില്ല. നിങ്ങളുടെ വീട്ടീന്നു തന്നെയല്ലേ മിസ്റ്റര്‍ നിങ്ങളുടെ വൈഫ്‌ മാലിനിയും വരുന്നത്‌? അവര്‍ നേരത്തെയെത്തുന്നുണ്ടല്ലോ... നിങ്ങളെന്താ ഇങ്ങനെ? പറയിപ്പിക്കാന്‍... ങൂം.... തത്‌കാലം ഒപ്പിട്ടു പൊയ്‌ക്കോ.. ഡോണ്ട്‌ റിപ്പീറ്റ്‌...!"
മാനേജറുടെ കാബിനില്‍ നിന്ന്‌ തലതാഴ്‌ത്തിയാണ്‌ ഇറങ്ങിവന്നത്‌. ചുറ്റുപാടുമുള്ള കൗണ്ടറുകളില്‍ ഇരിക്കുന്ന സ്‌ത്രീപുരുഷ സജ്ജനങ്ങളുടെ പരിഹാസമുഖവും കൂര്‍ത്തനോട്ടവും തന്നിലേക്കാണെന്നയാള്‍ക്കറിയാം. മുഖമുയര്‍ത്താതെ സീറ്റില്‍ വന്നിരുന്നു. മുന്‍വശത്തിരിക്കുന്ന മാലിനിയെ കൂര്‍പ്പിച്ചൊന്നു നോക്കി. മാലിനിയും വിട്ടുകൊടുത്തില്ല. തിരിച്ചും ഘനം കൂട്ടിയ നോട്ടം തന്നെയെയ്‌തു.
എല്ലാം കഴിഞ്ഞ ആശ്വാസത്തില്‍ ഒന്ന്‌ നെടുവീര്‍പ്പിട്ട്‌ അയാള്‍ തന്റെ മുമ്പിലിരുന്ന ഫയല്‍ തുറക്കുമ്പോള്‍ മൊബൈല്‍ റിംഗിംഗ്‌...! പോക്കറ്റില്‍ നിന്നെടുത്ത്‌ അയാള്‍ അറ്റന്‍ഡ്‌ ചെയ്‌തു.
"ഹലോ"
"ഹലോ" മറുതലക്കല്‍ ഒരു ഭയം കലര്‍ന്ന വിറയല്‍ സ്വരം.
``അശോക്‌ സര്‍ അല്ലേ.... നിങ്ങള്‍ പെട്ടെന്ന്‌ ജില്ലാ ഹോസ്പിറ്റലില്‍ എത്തണം ."
"എന്താ കാര്യം"
"പ്രത്യേകിച്ചൊന്നുമില്ല സര്‍... നിങ്ങളുടെ മോന്‍ ദീപുവിനൊരു ആക്‌സിഡെന്റ്‌ . നമ്മുടെ തൈക്കാട്‌ ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപത്തു നിന്ന്‌. കുഴപ്പമൊന്നുമില്ല സര്‍..."
അയാളുടെ തടി തളരുന്ന പോലെ....
***********************************************
ഹോസ്‌പിറ്റലില്‍ വന്‍ ജനക്കൂട്ടം.
ഐ.സി.യു വിനു മുമ്പില്‍ ജനം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുന്നു.
മാലിനിയും അശോകുമെത്തുമ്പോള്‍ ഡോക്ടര്‍ ഐ.സി.യുവില്‍ നിന്നും മ്ലാനമുഖവുമായി പുറത്തേക്കു വരുന്നു.
ആളുകളെ നോക്കി ഡോക്ടര്‍ കൈ മലര്‍ത്തി.
"സോറി.... വൈകിപ്പോയി. സംഭവം നടന്ന്‌ ഇരുപതു മിനിട്ടിനുള്ളില്‍ എത്തിച്ചിരുന്നുവെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. റിയലി സോറി..."
ഡോക്ടര്‍ ഒന്നു കുരിശുവരച്ചു.
മാലിനിയുടെ തളര്‍ന്ന ശരീരം അശോകിന്റെ കൈകളിലേക്ക്‌...
കുറ്റബോധവും ദുഃഖവും താങ്ങാനാവാത്ത അയാളുടെ മനസ്സിനും ശരീരത്തിനും മാലിനിയുടെ ഭാരംകൂടി താങ്ങാന്‍ ശേഷിയില്ലായിരുന്നു.

മൊഹിയുദ്ദീന്‍ എം.പി.


'മൊഹി' എന്നു കൂട്ടുകാര്‍ 
സ്‌നേഹത്തോടെ വിളിയ്ക്കുന്ന
 എന്ന ബ്ലോഗിന്റെ കൊച്ചുമുതലാളി 

7.10.12

കോയാസ് കൊടിഞ്ഞി ...


കാര്‍ട്ടൂണിസ്റ്റും 'കോയാസ് കാര്‍ട്ടൂണ്‍സ്‌'
എന്ന ബ്ലോഗിന്റെ ഉടമയുമായ  

മലയോരഗ്രാമം


5.10.12

മതിയാവാത്ത മധു

മര്‍ത്യ, നീയീ ക്ഷണിക ജീവിത മുറ്റത്ത്‌
എന്തൊക്കെ കണ്ടു കണ്‍പുരികം ചുളിക്കണം...
കണ്ടുകണ്ടെല്ലാം മടുപ്പുളവാക്കുന്ന
കാഴ്‌ചകളായി രൂപാന്തരപ്പെട്ടഹോ....!

അവസരത്തിന്നൊത്ത് അക്രമാസക്തരായ്
സര്‍വായുധം മൂര്‍ച്ച കൂട്ടുന്നവര്‍ ചിലര്‍
ഉള്ളതുമില്ലാത്തതും ചേര്‍ത്ത്‌ അപരനെ
മാനഭംഗം ചെയ്‌തിടുന്നുവേറെ  ചിലര്‍

ഇല്ലാത്ത സ്‌നേഹമുണ്ടെന്ന്‌ ഇടയ്ക്കിടെ
സ്വാര്‍ഥ താല്‍പര്യ സുരക്ഷയ്ക്കു ചൊല്ലിടും
കിട്ടുന്നതൊക്കെ തനിയ്‌ക്കു ലാഭം എന്ന
ചിന്തയില്‍വിരിയുന്നു ചുണ്ടില്‍  ഗൂഢസ്‌മിതം ...

ഉള്ള സ്‌നേഹം തുറന്നൊന്നു പറയുവാന്‍
സ്‌നേഹിതന്നായൊരു മൃദുസ്‌പര്‍ശമേകുവാന്‍
ഉള്ളുകൊതിക്കുമ്പൊഴും ജാഢ വില്ലനായ്‌
ഉള്ള സ്‌നേഹം കവര്‍ന്നെങ്ങോ മറഞ്ഞിടും...

പുഞ്ചിരി ആയുസ്സു കൂട്ടുമെന്നാകിലും
ആരുണ്ട്‌ ഈ ചൊല്ലു നെഞ്ചോടു ചേര്‍ക്കുവാന്‍ ...
എത്രമേലുന്നതി പൂണ്ടവനെങ്കിലും
പുഞ്ചിരി പിന്നെയുമുത്തുംഗത തരും...

സ്‌നേഹിയ്ക്ക സ്‌നേഹിയ്ക്ക മതിവരുവോളമീ
ക്ഷണിക കാലത്തതു മാത്രമേ ശേഷിപ്പു
സ്‌നേഹമാണേതു ശത്രുക്കളേയും മുട്ടു
കുത്തിക്കുവാനുള്ള മേന്മയായായുധം...!

4.10.12

'നിസാരന്‍ '

 
'നിസര്‍ഗം' എന്ന ബ്ലോഗിന്റെയുടമ 
'നിസാരന്‍ ' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന

3.10.12

ബാല്യകാല സ്മൃതികള്‍ ....


തുറന്നിട്ട കിളിവാതിലിലെ മന്ദമാരുതനെപ്പോലെയാണ് ബാല്യകാല ഓര്‍മ്മകള്‍... ഒരു തൂവല്‍ സ്പര്‍ശമായി അത് ഇടക്കിടെ തഴുകിയെത്തും...
മഴ പെയ്യുമ്പോള്‍ ഓര്‍മ്മകള്‍ കുളിരുകോരും...
അയലത്തെ വീടിന്റെ തൊടിയില്‍ പലതരത്തിലുള്ള മാവുകള്‍ ഉണ്ടായിരുന്നു. കൂറ്റന്‍ പുളിമരം, പൂവമരം, ഐനിച്ചക്ക മരം, പ്ലാവുകള്‍, അമ്പഴങ്ങ, പേരക്ക, കൈതച്ചക്ക.... അങ്ങനെ അവിടെ എല്ലാം സുലഭം. 'ഉമ്മാത്തും താത്താന്റെ പുളിഞ്ചുവട് ' അന്ന് പ്രസിദ്ധമായിരുന്നു. വലിയ ആ പുളിമരത്തിന്റെ തണലിലായിരുന്നു ഞങ്ങളുടെ സംഗമം. അവിടെ ചെറിയൊരു വീടു നിര്‍മ്മിച്ചും ഊഞ്ഞാല്‍ കെട്ടിയും ഒളിച്ചുകളിച്ചും കൊക്കിക്കളിച്ചും കഴിച്ചു കൂട്ടിയ നാളുകള്‍... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ..!
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അന്ന് വലിയൊരു സംഘം കളിക്കൂട്ടുകാര്‍ പുളിഞ്ചുവട്ടിലെത്തും. ട്രൗസര്‍ മാത്രമണിഞ്ഞ ആണ്‍കുട്ടികളും പാവാടയും ബ്ലൗസുമണിഞ്ഞ് മുടി പിന്നിലേക്കു രണ്ടായി മിടഞ്ഞിട്ട പെണ്‍കുട്ടികളും...
ചില ചെറുക്കന്മാരുടെ ട്രൗസര്‍ കൊളുത്തും ബട്ടണുമൊക്കെ പൊട്ടിപ്പോയതിനാല്‍ രണ്ടുഭാഗവും കൂട്ടിപ്പിടിച്ചു കെട്ടിയിട്ടുണ്ടാവും. ചിലര്‍ അരയിലുള്ള ചരടില്‍ കോര്‍ത്ത് അഡ്ജസ്റ്റ് ചെയ്തിട്ടുമുണ്ടാവും.
സ്‌കൂള്‍ വിട്ടുവന്നാല്‍ പുസ്തകസഞ്ചി വീട്ടിലെവിടെയെങ്കിലും എറിഞ്ഞ് ഒറ്റയോട്ടമാണ്, പുളിഞ്ചുവട്ടിലേക്ക്.
മഴക്കാലമാണെങ്കില്‍ പുളിമരം കനിയില്ലാതെ ശൂന്യമായിരിക്കും. തൊട്ടപ്പുറത്തുള്ള മാവുകളാണ്‌ മഴക്കാലത്തുള്ള ആശ്രയം. മാഞ്ചുവട്ടില്‍ ആരെത്തിയാലും ഒരെണ്ണമെങ്കിലും കിട്ടാതിരിക്കില്ല. പക്ഷികള്‍ കൊത്തിയിട്ടതും പഴുത്തുവീണതുമായി
കരിയിലകള്‍ക്കിടയില്‍ മാമ്പഴമുണ്ടാവും.
എത്ര വലിയ മഴപെയ്താലും കുറേ സമയം മഴകൊള്ളാതെ ആസ്വദിച്ച് പുളിഞ്ചുവട്ടില്‍ നില്‍ക്കാം.

തൊടിയിലെ മരങ്ങളില്‍ കൂടി ഒലിച്ചിറങ്ങുന്ന വെള്ളിരേഖകള്‍...; മഴത്തുള്ളികള്‍ നൃത്തം വെക്കുന്ന ചേമ്പിന്‍ ദളങ്ങള്‍.......-; പൂവമരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇത്തിക്കണ്ണിവള്ളികളില്‍ നിന്നുതിര്‍ന്നു വീഴുന്ന വലിയ മഴമുത്തുകള്‍........ സന്ധ്യയോടടുക്കുമ്പോള്‍ ഉമ്മയുടെ നീട്ടിയുള്ള വിളി വരും - ഓ..........യ് .. എന്നു മറുപടി കൊടുത്തു വീണ്ടും അവിടെത്തന്നെ ചുറ്റിപ്പറ്റിനില്‍ക്കുമ്പോള്‍ വീണ്ടും ഉമ്മയുടെ വിളി. ഇത്തവണ കൈയിലൊരു ചുള്ളിവടിയും കൊണ്ട് പുളിഞ്ചുവട്ടിലേക്ക് വരുന്ന ഉമ്മയെയാണ് കാണുക. ഉമ്മയുടെ വടി പേടിയുണ്ടെങ്കിലും അതു പുറമേ പ്രകടിപ്പിക്കാതെ ഉമ്മയെ കബളിപ്പിച്ച് പാത്തും പതുങ്ങിയും പിന്നിലൂടെ എത്തി ഉമ്മയുടെ വടി തട്ടിപ്പറിച്ച് വിജയശ്രീലാളിതനായി വീട്ടിലേക്കുള്ള ഓട്ടം... അതു കാണുമ്പോള്‍ ദേഷ്യം വന്ന് ഉപ്പ വരട്ടെ, ഞാന്‍ പറയുന്നുണ്ട്, ഉസ്താദിനോടു നിന്റെ കളി ഞാന്‍ നാളെ പറഞ്ഞുകൊടുക്കുന്നുണ്ട്, ചാമിക്കുട്ടിമാഷോട് പറഞ്ഞിട്ടേ ഇനി ബാക്കി കാര്യോള്ളൂ.. തുടങ്ങി ഉമ്മയുടെ പതിവു വാചകങ്ങള്‍....
സന്ധ്യമയങ്ങും മുമ്പേ ഉമ്മ ചിമ്മിനി വിളക്കു കത്തിച്ചുവെച്ചു പറയും.'ഇനി പുറത്തിറങ്ങാന്‍ പാടില്ല, അന്ത്യായി. കോടാലിച്ചാത്തന്‍ വരും.'' അതു കേട്ടാല്‍ പിന്നെ വീട്ടിനുള്ളില്‍ തന്നെ ഇരുന്നോളും. കള്ളുകുടിച്ച് ഉറക്കെ പാട്ടുപാടി റോഡിലൂടെ പോകുന്ന നിരുപദ്രവകാരിയായിരുന്ന ഒരാളായിരുന്നു കോടാലിച്ചാത്തന്‍. അക്കാലത്തെ വൈകുന്നേരക്കാഴ്ചയായിരുന്നു അത്. അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ ആയുധമാക്കിയിരുന്നത് ആ സാധു മനുഷ്യനെയായിരുന്നു...
പിന്നെ ചിമ്മിനി വെട്ടത്തിലുള്ള പഠനം. ആരും പഠനത്തില്‍ സഹായിക്കാനില്ല. ഉള്ള സാമര്‍ത്ഥ്യം കൊണ്ടുള്ള അഭ്യാസങ്ങള്‍... പഠനത്തിലങ്ങനെ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴായിരിക്കും വിളക്കിലേക്കൊരു പ്രാണി. പിന്നെ അതിനെ നോക്കിയങ്ങനെ സമയം പോക്കുമ്പോള്‍ എവിടെ നിന്നോ പാറിവരുന്ന ഒരു മിന്നാമിനുങ്ങ്. അതിനെ പിടിച്ചും ഒഴിഞ്ഞ തീപ്പെട്ടിക്കുള്ളിലും സുതാര്യമായ കുപ്പിക്കുള്ളിലുമൊക്കെ പിടിച്ചിട്ടും ആ പ്രാണിയുടെ പ്രാണന്‍ പോകുവോളം അതിന്റെ കൂടെ...!
രാത്രി ചായക്കടയടച്ച് ഉപ്പയുടെ വരവ്...
ഒരു വള്ളിക്കൊട്ടയും ഒരു അലുമിനീയക്കുടവും പലചരക്കു കടയില്‍ നിന്നു വാങ്ങിയ സാധനങ്ങള്‍ നിറച്ച ഒരു സഞ്ചിയും എന്നും കൈയിലുണ്ടാവും. ഉപ്പ എത്തി കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ പിന്നെ അത്താഴം. മുരിങ്ങയിലക്കറിയും ചുട്ട പപ്പടവും മാങ്ങാചമ്മന്തിയുമായിരിക്കും  അധികം ദിനവും. മാങ്ങാചമ്മന്തി മാന്തിയെടുത്ത് പെട്ടെന്ന് കഴിച്ചു തീര്‍ക്കും. പിന്നെ ചോറുരുള ഉരുട്ടിയും മടുപ്പുകാട്ടിയും അങ്ങനെ നേരം കളയുമ്പോള്‍ ഉപ്പയുടെ കൂര്‍ത്ത നോട്ടം... അതു കണ്ടാല്‍ വേഗം വേഗം വാരിക്കഴിക്കും.
ഇനി തറയിലൊരു പായയും വിരിച്ച് തലവഴി പുതപ്പുമിട്ട് ഉറക്കിലേക്ക്.. മഴ കൂടി പെയ്യുന്ന രാവുകളാണെങ്കില്‍ സുഖനിദ്ര.. ശുഭനിദ്ര....!



2.10.12

മഹാത്മാ


ഷബീറലി

എന്ന ബ്ലോഗിന്റെ മൊയലാളി 
ഷബീറലി പോകുന്ന പോക്ക് ..!