11.7.14

മരണമെത്തുന്ന നേരത്ത്‌...

                        ഇസ്‌ലാമിക ചരിത്രം 'ആഗോളചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ച സുലൈമാന്‍  നബി (അ) യുടെ കാലഘട്ടം. മനുഷ്യരുടെ റൂഹ് (ആത്മാവ്) എടുക്കാന്‍ ഏല്‍പിക്കപ്പെട്ട മലക് (മാലാഖ) അസ്‌റാഈല്‍ (അ) ഇടക്കിടെ സുലൈമാന്‍ നബി(അ)യെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ സദസ്സില്‍ അദ്ദേഹം നടത്തുന്ന മൂല്യമേറിയ സാരോപദേശങ്ങള്‍ ശ്രവിക്കാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം. മറ്റുള്ളവരൊന്നും അറിയാതെ മനുഷ്യരൂപത്തിലായിരുന്നു ഈ ആഗമനമത്രയും.

                        സദസ്സില്‍ വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ പൊഴിയുകയാണ്. സുലൈമാന്‍ നബിയുടെ വാക്കുകള്‍ ശ്രവിക്കുന്ന സദസ്യരുടെ മുഖങ്ങളില്‍ വ്യത്യസ്ത വികാരങ്ങള്‍ മിന്നിമറയുന്നുണ്ട്. മലക് അസ്‌റാഈലും സദസ്സില്‍ മനുഷ്യരൂപം പൂണ്ടിരിക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ, ഒരാള്‍ തന്നെ രൂക്ഷമായി നോക്കുന്നതായി സദസ്സിലെ മറ്റൊരാള്‍ക്ക് അനുഭവപ്പെട്ടു. ഈ  വിവരം സുലൈമാന്‍ നബിയോട് അദ്ദേഹം പരാതിയായി ബോധിപ്പിച്ചു:

"നബിയേ, ഒരാള്‍ കുറേ നേരമായി എന്നെ തുറിച്ചുനോക്കുന്നു. എനിക്ക് പരിചയമില്ലാത്തൊരാളാണ്. എന്തിനാണയാളെന്നെയിങ്ങനെ നോക്കുന്നതെന്ന് എനിക്കു പിടികിട്ടുന്നില്ല. ഞാനാകെ അസ്വസ്ഥനാണ്. ആരാണ് നബിയേ അത് ?"

സുലൈമാന്‍ നബി അയാളിലേക്കു കണ്ണ് പായിച്ചു. അത് മറ്റാരുമല്ല. മരണംകൊണ്ട് ഏല്‍പിക്കപ്പെട്ട മാലാഖ തന്നെ! അസ്‌റാഈല്‍!

                        ഈ വിവരം ആ മനുഷ്യനോട് നബി പറയുകയും ചെയ്തു. സ്വാഭാവികമായും അയാളുടെ അസ്വസ്ഥത ശതഗുണീഭവിക്കുമല്ലോ. മരണമടുത്തെത്തിയെന്നു തോന്നുമ്പോള്‍ നമുക്കായാലും ആര്‍ക്കായാലും വേവലാതിയുണ്ടാവുമെന്നതിലാര്‍ക്കാണു ശങ്ക!!? :)  ജീവിതവിഭവങ്ങള്‍ എത്ര ആസ്വദിച്ചാലും മതിയാവാത്ത മനുഷ്യന് മരണമൊരു പേടിസ്വപ്‌നമാണ്. മരിക്കാനെനിക്കു പേടിയില്ലെന്നൊക്കെ ചിലര്‍ പറയുന്നത് വൃഥാ അധരവ്യായാമം മാത്രം.

                        എന്താവട്ടെ, മലക്കുല്‍മൗത്താണ് തന്നെയിങ്ങനെ രൂക്ഷമായി നോക്കുന്നതെന്നു മനസ്സിലാക്കിയ ആളുടെ അസ്വസ്ഥതയും ഭയവും കൂടിക്കൂടിവരികയാണ്. അദ്ദേഹം സുലൈമാന്‍ നബിയോട് ദുഃഖത്തോടെ പറഞ്ഞു:

"നബിയേ, തത്കാലം ഇദ്ദേഹത്തിനടുത്തുനിന്ന് എന്നെയൊന്ന് രക്ഷപ്പെടുത്തിത്തരണം"
നബി ആശ്ചര്യഭരിതനായി ചോദിച്ചു:

"ങാഹാ! അതെങ്ങനെ ? അസ്‌റാഈലിനെ ദൈവം നിയോഗിച്ചതാണല്ലോ, അദ്ദേഹത്തിന്റെ ജോലിയും മറ്റൊന്നല്ലല്ലോ. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്..."

അയാള്‍ വിടാന്‍ ഭാവമില്ല. തുടര്‍ന്നു:
"നബിയേ, അങ്ങേക്ക് ദൈവം കാറ്റിനെ വിധേയമാക്കിത്തന്നിട്ടുണ്ടല്ലോ. കാറ്റിനോടൊന്ന് എന്നെ ദൂരെയൊരു സ്ഥലത്ത് എത്തിച്ചുതരാന്‍ പറഞ്ഞുകൂടേ...?"

അയാളെ സംബന്ധിച്ചിടത്തോളം മരണത്തില്‍ നിന്നൊരു താത്കാലിക ഒളിച്ചോട്ടമാണാവശ്യം!

അയാളുടെ നിരന്തരമായ അപേക്ഷ മാനിച്ച് സുലൈമാന്‍ നബി (അ) അയാള്‍ പറഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോവാന്‍ കാറ്റിനോടു പറഞ്ഞു.

അങ്ങനെ  ആവശ്യപ്പെട്ടപ്രകാരം സുലൈമാന്‍ നബി (അ) യുടെ നിര്‍ദേശമനുസരിച്ച് ശാമി(ഫലസ്ത്വീന്‍)ലുള്ള നബിയുടെ സദസ്സില്‍ നിന്ന് ജസീറത്തുല്‍ ഹിന്ദി (ഇന്ത്യന്‍ ഉപദ്വീപ്) ലേക്ക് വായുവേഗതയില്‍ അയാളെത്തി.
സദസ്സ് പിരിഞ്ഞു.
                                              *******************

                        മറ്റൊരിക്കല്‍ മാലാഖയെ കണ്ടപ്പോള്‍ സുലൈമാന്‍ നബി, പഴയ സംഭവമുദ്ധരിച്ച് ചോദിച്ചു:
"താങ്കളെ അല്ലാഹു നിയോഗിച്ചത് മനുഷ്യരുടെ റൂഹ് പിടിക്കാനാണല്ലോ.
സമയവും സന്ദര്‍ഭവുമെത്തിയാല്‍ അതങ്ങ് ചെയ്താല്‍ പോരേ?
നിങ്ങളെന്തിനാണ് മനുഷ്യരെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നത് ? "

മലക് പറഞ്ഞു:
"നബിയേ, ഞാനൊരിക്കലും ആ മനുഷ്യനെ നോക്കിപ്പേടിപ്പിച്ചതല്ല. സത്യത്തില്‍ ഞാനാണ് ഭയപ്പെട്ടത്. ഞാന്‍ ഭയപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ നോക്കിയത്."

'താങ്കളെന്തിനാണ് ഭയക്കുന്നത്..?  അയാളുടെ ആത്മാവെടുക്കാന്‍ താങ്കള്‍ക്കൊരിക്കലും ഭയപ്പെടേണ്ടതില്ലല്ലോ..ഇത് അദ്ഭുതമാണല്ലോ."

"കാര്യം അതൊന്നുമല്ല നബിയേ, ഓരോരുത്തരുടേയും റൂഹ് പിടിക്കേണ്ട സമയവും സ്ഥലവുമൊക്കെ അല്ലാഹു ഓരോ ശഅ്ബാന്‍ 15 ലും എനിക്ക് രൂപരേഖ നല്‍കും.  അതനുസരിച്ച് ആ മനുഷ്യന്റെ റൂഹ് പിടിക്കേണ്ട സമയം അടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, റൂഹ് പിടിക്കേണ്ട സ്ഥലമാണെങ്കില്‍ ദൂരെ ഇന്ത്യയിലുമാണ്. അയാള്‍ പക്ഷേ ഇങ്ങ് ശാമില്‍ അങ്ങയുടെ സദസ്സിലിരിക്കുന്നു. അയാളുടെ സമയമടുത്തിട്ടും ഇനി കുറഞ്ഞ സമയത്തിനുള്ളിലെങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്തു വാഹനത്തില്‍ പോയാലും  നിശ്ചിത സമയത്തിനുള്ളില്‍ അയാള്‍ അവിടെയെത്തുകയില്ല. എനിക്കാണെങ്കില്‍ ദൈവത്തിന്റെ കല്‍പന നടപ്പാക്കുകയും വേണം. ആ വേവലാതിയോടെയാണ് ഞാനയാളെ നോക്കിയത്. അപ്പോഴാണ് അങ്ങയുടെ അരികിലയാളെത്തിയതും അന്നത്തെ സംഭവങ്ങളുണ്ടാകുകയും ചെയ്തത്. പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട എനിക്ക് അടുത്ത നിമിഷത്തിലവിടെയെത്താനും ദൈവം നിശ്ചയിച്ച പ്രകാരം കൃത്യസമയത്തുതന്നെ, കൃത്യസ്ഥലത്ത് വച്ചുതന്നെ അയാളുടെ റൂഹ് പിടിക്കാനും കഴിഞ്ഞു."

പിന്‍കുറിപ്പ്:  വിശുദ്ധ  ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്:  നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാല്‍പോലും..!' (അന്നിസാഅ്: 78)

2 comments:

  1. നല്ല പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  2. എല്ലാം പ്രീ പ്രോഗ്രാംഡ് ആണെന്നോ? എങ്കില്‍ എനിക്ക് ചോദ്യങ്ങളുണ്ട്!

    ReplyDelete